Tuesday, February 28, 2012

അനോണിമസ് പ്രോക്സി

“ഭയപ്പെടേണ്ട സമാധാനമായിരിക്കൂ.. ഞങ്ങൾക്കിടയിൽ വന്ന് നിങ്ങളെ ആരും ഉപദ്രവിക്കില്ല“
ഡൊക്ടറുടെ വാക്കുകൾ അയാളെ തെല്ലൊന്ന് ശാന്തനാക്കിയെന്ന് തോന്നുന്നു. അയാൾ മുന്നിലെ കസേരയിലേക്കിരുന്നു. അപ്പോളും ഭയത്തിന്റെ നേരത്ത സ്ഫുരണങ്ങൾ അയാളുടെ കണ്ണുകളിൽ തിളങ്ങിക്കാണാമായിരുന്നു. കുതറിയോടിയേക്കുമെന്ന ഭയത്താൽ സുരേഷ് അയാളുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു.
തന്റെ മുൻപിലിരിക്കുന്ന ഡൊക്ടറെയും സുരേഷിനെയും അയാൾ മാറി മാറി നോക്കിക്കൊണ്ടിരുന്നു, ആ നോട്ടങ്ങളിൽ അയാളുടെ മുഖഭാവം പലപ്പോളും ശാന്തവും ഭയാനകവുമായി മാറി വന്നു.
“മിസ്റ്റർ ശ്രീരാജ്, നിങ്ങൾ പറയൂ, എന്തിനാണ് നിങ്ങളിങ്ങനെ ഭയപ്പെടുന്നത്? ഇതുവരെ നിങ്ങളെ ആരും ഉപദ്രവിച്ചിട്ടില്ലല്ലോ? എന്നിട്ടും ആരൊക്കെയോ താങ്കളെ ഉപദ്രവിക്കാൻ ഓടിയെത്തുന്നുവെന്ന് നിങ്ങൾ ഭയക്കുന്നതെന്തിന്? “
ശ്രീരാജ് ഡോക്ടറെ സൂക്ഷിച്ചു നോക്കി, മുഖത്തെ ഭയം മെല്ലെ മാറി അയാളുടെ മുഖത്ത് ശാന്തതയുടെ തെളിമ നിറഞ്ഞു വന്നു.
“ഡോക്ടർ, സത്യം പറയൂ.. എനിക്ക് നിങ്ങളെ വിശ്വസിക്കാമോ? അതോ നിങ്ങളും അയാൾ വാടകക്കെടുത്ത പടയാളി തന്നെയാണോ..ഞാൻ എങ്ങനെയാണ് താങ്കളെ വിശ്വസിക്കുന്നത്? “
“ഭയം കളഞ്ഞേക്കൂ, ഞാൻ ആരുടെയും പടയാളിയല്ല സുഹൃത്തെ, ഞാനൊരു ഡൊക്ടറാണ് നിങ്ങളുടെ മനസിനെ വല്ലാതെ അലോസരപ്പെടുത്തുന്ന ഈ ഭയത്തെ വേരോടെ പിഴുതെറിയുവാൻ ശ്രമിക്കുന്ന ഡൊക്ടർ..”
ശ്രീരാജിന്റെ കണ്ണുകൾ സുരേഷിനു നേരെ നീണ്ടു. ഡൊക്ടറുടെ ഈ വാക്കുകൾ വിശ്വസിക്കാമോ എന്ന ചോദ്യരൂപേണ അയാളെ നോക്കി. ശാന്തമായ മുഖത്തോടെ സുരേഷ് അയാളിൽ ധൈര്യം പകർന്നു.
“മിസ്റ്റർ ശ്രീരാജ്, ഈ ഭയത്തെ നമുക്ക് വേരോടെ പിഴുതെറിഞ്ഞേ മതിയാവൂ. എന്നാൽ രോഗത്തെ ചികിത്സിച്ചു ഭേദപ്പെടുത്തുന്നതിനായി ഒരു ഡൊക്ടർക്ക് ഏറ്റവും അത്യാവശ്യം രോഗകാരണം അറിയുക തന്നെയാണ്. താങ്കൾ ഭയപ്പെടാതെ പറയൂ.. നിങ്ങളിൽ ഈ അകാരണ ഭയം നിറഞ്ഞുവന്നതെങ്ങനെയാണ്”
“ഞാൻ പറയാം ഡൊക്ടർ, എല്ലാം ഞാൻ പറയാം. പക്ഷെ എന്റെ മനസ് വല്ലാതെ വേദനിക്കുന്നു, എന്റെ കണ്ണുകളിൽ സുനാമിത്തിരകൾ അടിക്കുന്നതു പോലെ വല്ലാതെ പിടയുന്നുണ്ട്, എന്റെ കാതുകളിൽ തീവണ്ടിയുടെ മുരൾച്ചയാണ്. ആ വേദന മാറ്റുവാൻ ആദ്യം എനിക്കെന്തെങ്കിലും മരുന്ന് നൽകാമോ.. ശാന്തമായി എനിക്കൊന്നും ഓർക്കാനാവുന്നില്ല ഇപ്പോൾ..”
“വിഷമിക്കാതിരിക്കൂ.. ഈ ഗുളിക കഴിച്ചോളൂ നിങ്ങളുടെ മാനസിക പിരിമുറുക്കങ്ങൾക്ക് അല്പ നേരത്തിന് ആശ്വാസം പകരാൻ ഇതിനു കഴിവുണ്ട്.”
ഡൊക്ടർ നൽകിയ മരുന്ന് കഴിച്ചതും അയാൾക്ക് വലിയ സമാധാനം ലഭിച്ചിട്ടുണ്ടെന്ന് ഇപ്പോൾ അയാളുടെ ശാന്തമായ മുഖഭാവം കണ്ടാലറിയാം.
ഇനി എല്ലാം ഓർത്തു നോക്കൂ, എന്താണുണ്ടായതെന്ന് സ്വയം ചിന്തിച്ചു നോക്കൂ..
 ഡൊക്ടർ അയാളെ നോക്കി.
“പറയാം ഡൊക്ടർ എനിക്കെല്ലാം ഓർമ്മിക്കാൻ കഴിയുന്നു ഇപ്പോൾ, അയാളാണ് പ്രശ്നക്കാരൻ, ആ അനോണിമസ് പ്രോക്സി, ഡൊക്ടർക്കറിയാമോ അത് ഹിറ്റ്ലറാണ്. ജർമ്മനിയിലെ ഹിറ്റ്ലർ, അനോണിമസ് പ്രോക്സിയിട്ട് അയാളെന്നെ പലപ്പോളും പിന്തുടരുന്നു, അയാളെന്നെ കൊലപ്പെടുത്തും എനിക്കുറപ്പാണത്..”
“അബദ്ധം പറയാതിരിക്കൂ, ഹിറ്റ്ലർ മരണപ്പെട്ട് കഴിഞ്ഞിട്ട് കാലങ്ങളായിരിക്കുന്നു, അയാളെങ്ങനെയാണ് നിങ്ങളെ അനോണിമസ് പ്രോക്സിയിട്ട് പിന്തുടരുന്നത്.? “
“ഹാ…താങ്കളാണോ ഡൊക്ടർ, താങ്കൾക്കെന്തറിയാം, താങ്കളേതെങ്കിലും പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ, അതിൽ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള ഉണ്ടായിരുന്നുവോ.. ഡ്രാക്കുളയും മരിച്ചതായിരുന്നു. എന്നിട്ടും അയാൾ എത്ര പേരെയാണ് കൊന്നു രക്തമൂറ്റിക്കുടിച്ചത്.. അനോണിമസ് പ്രോക്സികൾ പരേതാത്മക്കളാണ് ഡൊക്ടർ, രൂപവും ഭാവവും ഇല്ലാത്തവർ…!  ഡൊക്ടർ ഒന്നും ചോദിക്കാതിരിക്കൂ.. ഞാൻ പറയുന്നത് മുഴുവൻ കേൾക്കുമ്പോൾ ഡൊക്ടർക്കെല്ലാം മനസിലാകുമെന്ന് എനിക്കുറപ്പാണ്.”
ശരി, ഞാൻ ഇടക്ക് കയറി നിങ്ങൾക്ക് ശല്യമുണ്ടാക്കുകയില്ല, നിങ്ങൾ ശാന്തമായി തുടർന്നോളൂ..
“അന്ന് ഞാൻ വല്ലാത്ത കൌതുകത്തോടെയാണ് അയാളുടെ പേജ് കണ്ടത്, ഇന്റർനെറ്റ് തുറന്ന് ആ സൈറ്റിലെ എന്റെ പേജിൽ നിന്നും അയാളുടെ പേജിലേക്ക് കടന്നു ചെന്നപ്പോൾ അയാളുടെ പേജിൽ ഒരു ചതുരക്കട്ടയിൽ ഭൂമി കറങ്ങുന്നുണ്ടായിരുന്നു. താഴെ നീല നിറത്തിൽ കുറെ രാജ്യപ്പേരുകൾ.. എനിക്കെന്തോ വല്ലാതെ കൌതുകം തോന്നി. ഞാൻ ആ കൌതുകം അയാളുമായി പങ്കുവെച്ചപ്പോൾ അയാളെനിക്ക് അതിന്റെ ഗുട്ടൻസ് പറഞ്ഞു തന്നു. ഡൊക്ടർക്കറിയാമോ, ഐ പി ട്രേസർ യന്ത്രമാണത്. വരുന്നവരെയും പോകുന്നവരെയും എല്ലാം അത് കൃത്യമായി എണ്ണി എഴുതി വെക്കും.“
“എന്റെ പേജിലും ആ യന്ത്രം വെച്ചാൽ നന്നായിരിക്കുമെന്ന് എനിക്കപ്പോൾ തോന്നിയതിൽ ഡൊക്ടർക്കെന്നെ കുറ്റപ്പെടുത്താൻ തോന്നുന്നുണ്ടോ?”
“തീർച്ചയായും ഇല്ല മിസ്റ്റർ ശ്രീരാജ്, കൌതുകകരമായത് സ്വന്തമാക്കണമെന്ന് ആരാണിഷ്ടപ്പെടാത്തത്..”
“ശരിയാണ്, ഞാനും ഒരു ഐ പി ട്രേസർ യന്ത്രം എന്റെ പേജിൽ ഫിറ്റു ചെയ്തു. അത് എത്ര രസകരമായ അനുഭവമായിരുന്നുവെന്നോ, ഞാൻ ഉള്ളപ്പോളും ഇല്ലാത്തപ്പോളും എന്റെ പേജിലൂടെ കയറിയിറങ്ങിപ്പോയവരെ മുഴുവൻ എനിക്ക് കണ്ടെത്താൻ കഴിഞ്ഞു. എന്റെ സന്തോഷത്തിന് അപ്പോൾ അതിരില്ലായിരുന്നു. ഓരോ ദിവസവും എന്റെ പേജ് എത്ര പേരാണ് സന്ദർശിക്കുന്നത് എന്നറിഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം…. എന്റെ ഡൊക്ടർ... എനിക്കൊരിക്കലും അത് പറഞ്ഞറിയിക്കാനാവില്ലെന്ന് തോന്നുന്നു.“
“ഡൊക്ടർക്ക് കാര്യം മനസിലായില്ലെന്ന് തോന്നുന്നു അല്ലേ.. എന്റെ പേജ് ഏറ്റവും കൂടുതൽ സന്ദർശിച്ചത് അവളായിരുന്നു. ദിവസവും നാലും അഞ്ചും വിസിറ്റ് അവൾ നടത്തുന്നതറിഞ്ഞാൽ ഞാൻ എങ്ങനെ സന്തോഷിക്കാതിരിക്കാനാണ്.അന്നത്തെ എന്റെ സന്തോഷം രാത്രി വൈകുവോളം നീണ്ടു ഡൊക്ടർ,“
“രാത്രി വൈകിയ വേളയിൽ ഞാൻ വല്ലാതെ ചിന്തിക്കാറുണ്ടെന്ന് ഡൊക്ടർക്കറിയാമോ? ഓരോ ദിവസവും ചെയ്തുവെച്ച കാര്യങ്ങളെ നന്നായൊന്ന് അവലോകനം ചെയ്ത് ശരിതെറ്റുകളെ വേർതിരിച്ച് കണക്ക് നോക്കുക എന്നും എന്റെ പതിവാണ്. അന്ന് രാത്രി എന്റെ ചിന്തയിൽ ഏറ്റവുമധികം നീണ്ടു നിന്നത് ഐ പി ട്രേസർ ആയിരുന്നു ഡൊക്ടർ..”
“ഐ പി ട്രേസർ പേജിൽ വെക്കുന്നത് ഒരു തരം ഭയത്തിന് അടിമകളായവർ മാത്രമായിരിക്കുമെന്ന് എന്റെ മനസു പറഞ്ഞു. ഞാൻ ഒരു ഭീരുവാണെന്ന് മറ്റുള്ളവരെ അറിയിക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല ഡൊക്ടർ, അപ്പോൾ തന്നെ ഞാൻ ആ ഐ പി ട്രേസർ എടുത്ത് നശിപ്പിച്ചു കളഞ്ഞു.”
“പറയൂ.. എന്നിട്ടെന്താണുണ്ടായത്,“ ഡൊക്ടറുടെ വാക്കുകളിൽ വല്ലാത്തൊരു ആകാംക്ഷയുണ്ട്…
“പിറ്റേന്ന്  ഞാൻ പേജിലെത്തിയതും എനിക്കെന്തോ വീണ്ടും ഐ പി ട്രേസർ പേജിൽ വെക്കണമെന്ന് തന്നെ തോന്നി ഡൊക്ടർ, മറ്റുള്ളവർ ഭീരുവെന്ന് കരുതിയാൽ പോലും അവൾ എന്റെ പേജ് ദിവസവും എത്ര തവണ എത്തി നോക്കുന്നുവെന്ന് എനിക്ക് അറിയാൻ വല്ലാത്ത അഭിനിവേശമുണ്ടായിരുന്നു..”
“എന്നിട്ട് താങ്കളത് വീണ്ടും പേജിൽ ഫിറ്റ് ചെയ്തുകാണും അല്ലേ?”
“പറയാം ഡൊക്ടർ, അതിനു മുൻപ് എനിക്കൊരല്പം വെള്ളം നൽകാമോ? എന്റെ തൊണ്ട വല്ലാതെ വരളുന്നു..”
അരികിലെ വാട്ടർ ഡിസ്പെൻസറിൽ നിന്നും സുരേഷ് വെള്ളമെടുത്തു വന്ന് അയാൾക്ക് നേരെ നീട്ടി..
ഒറ്റ വലിയിൽ വെള്ളം കുടിച്ചു തീർത്ത് അയാൾ പറയാനാരംഭിച്ചു.
“ചെയ്തു ഡൊക്ടർ, ഐ പി ട്രേസർ എന്റെ പേജിലിട്ടു ഞാൻ, ഏതൊക്കെയോ നാട്ടിൽ നിന്നും ഞാൻ അറിയാത്ത ആരൊക്കെയോ എന്റെ പേജ് സന്ദർശിക്കുന്നു. എനിക്ക് തെല്ല് സംശയം തോന്നാതിരുന്നില്ല.“
“ആരായിരിക്കും അവർ,“  ഡൊക്ടർ സംശയത്തോടെ അയാളെ നോക്കി
 “ചെകുത്താന്മാർ തന്നെ, അല്ലെങ്കിൽ എന്നെ അറിയാത്തവർക്ക് എന്റെ പേജിൽ എന്ത് കാര്യമാണുള്ളത്..?“
“അന്ന് ഫെയ്സ് ബുക്കിലെ ചൂടൻ ചർച്ചയിൽ ഞാൻ ഹിറ്റ്ലറെ വല്ലാതെ വിമർശിച്ചു, എന്നത്തെയും പോലെ ദിവസ വിശകലനം നടത്തുമ്പോൾ അത് ഒരല്പം കൂടിപ്പോയെന്ന് എനിക്ക് തോന്നാതിരുന്നില്ല ഡൊകടർ, ഹിറ്റ്ലറായാലും അയാളൊരു മനുഷ്യൻ ആയിരുന്നല്ലോ.. എന്നാലും കുറെ പാവങ്ങളുടെ രക്തം തളം കെട്ടിയ ചിത്രം കണ്ടാൽ ആർക്കാണ് നിശിതമായി വിമർശിക്കാതിരിക്കാനാവുന്നത്.”
“എന്നിട്ടെന്താണുണ്ടായത് മിസ്റ്റർ ശ്രീരാജ്….?”
“അന്നു രാത്രി അയാൾ വന്നു ഡൊക്ടർ, എല്ലാവരും ഉറക്കത്തിലായ നേരം നോക്കി അയാളെന്റെ മുറിയിൽ വന്നു. അയാൾ ധീരനും ശക്തിമാനുമായിരുന്നു, ഞാൻ വെറും ഭീരു മാത്രവും എന്നയാൾ ഉറക്കെ പറഞ്ഞു. ചെയ്യാനാവാത്ത കാര്യങ്ങളെ വിമർശിക്കാൻ ഒരു കഴിവിന്റേയും ആവശ്യമില്ലെന്ന് പറഞ്ഞ് അയാൾ ഉറക്കെ ഉറക്കെ ചിരിച്ചു.“
“ഹിറ്റ്ലർ താങ്കളുടെ അടുത്ത് വന്നെന്നോ, മിസ്റ്റർ ശ്രീരാജ് അതൊരു സ്വപ്നമായിരുന്നു വെറും സ്വപ്നം”
“ഡൊക്ടർക്ക് അത് വളരെ ഈസിയായി പറയാം. കാരണം അനുഭവിക്കുന്നവൻ ഡൊക്ടർ അല്ലല്ലോ..  ആ രാത്രി വെളുത്തപ്പോൾ എന്റെ പേജിൽ നോക്കിയ ഞാൻ ഞെട്ടിപ്പോയി, എന്റെ പേജിൽ ഒരു അനോണിമസ് പ്രോക്സി കറങ്ങി നടക്കുന്നു. ഞാൻ സൂക്ഷിച്ചു നോക്കി ഡൊക്ടർ, അനോണിമസ് പ്രോക്സിയെന്നെഴുതിയ ആ അക്ഷരങ്ങൾ മെല്ലെ ഇന്നലെ രാത്രി കണ്ട ഹിറ്റ്ലറുടെ രൂപമായി മാറുകയായിരുന്നു. ഞാൻ ഭയത്തോടെ പിന്നോക്കം മാറി, എത്ര നേരം കഴിഞ്ഞിട്ടാണത് പോയതെന്ന് എനിക്കറിയില്ല ഡൊക്ടർ, കാരണം ഞാൻ അപ്പോൾ തന്നെ ആ സൈറ്റിൽ നിന്നും ഇറങ്ങിപ്പോയി..”
“പിന്നെ ഞാൻ കയറുന്ന നേരങ്ങളിലെല്ലാം ആ അനോണിമസ് പ്രോക്സിയായി അയാളെന്നെ പിന്തുടർന്നു ഡൊക്ടർ, അയാളെന്നെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുകയായിരിക്കും.“
“ഭയപ്പെടാതിരിക്കൂ മിസ്റ്റർ ശ്രീരാജ്, താങ്കൾ എനിക്കൊപ്പം വരൂ ആ അനോണിമസ് പ്രോക്സി ഇപ്പോൾ ഇവിടെയുണ്ട്, താങ്കൾക്ക് അയാളെ നേരിൽ കാണാം. അത് ഹിറ്റ്ലർ ഒന്നുമായിരുന്നില്ല.“
ഡൊക്ടർ നടന്നു. അയാൾ സുരേഷിന്റെ കൈകളിൽ ഒരു ധൈര്യത്തിനെന്നോണം പിടിച്ച് ഡൊക്ടറെ അനുഗമിച്ചു.
കമ്പികൾകൊണ്ട് അഴികൾ തീർത്ത സെല്ലിനു മുൻപിൽ ഡൊക്ടർ നിന്നു. “സുഭാഷ്…”  ഡൊക്ടർ സെല്ലിനു നേരെ നോക്കി വിളിച്ചു. തടിച്ച് ഉയരം കുറഞ്ഞ ഒരു രൂപം സെല്ലിനു മുൻപിൽ പ്രത്യക്ഷപ്പെട്ടു.
“മിസ്റ്റർ ശ്രീരാജ്, ഇത് മിസ്റ്റർ സുഭാഷ്, താങ്കളെയും താങ്കളെപ്പോലെ പലരെയും പിന്തുടർന്നും സംശയിച്ചും മാനസിക നില തെറ്റിയ ഒരു പാവം മനുഷ്യനാണ് ഇദ്ദേഹം, നോക്കൂ, ഇദ്ധേഹം ഹിറ്റ്ലറൊന്നുമല്ല, താങ്കളെയും മറ്റുള്ളവരെയും ഭയന്നിട്ടാണ് ഇദ്ധേഹം നിങ്ങളെ അനോണിമസ് പ്രോക്സിയുമായി പിന്തുടർന്നത്. പക്ഷെ താങ്കളെ പേടിച്ചയാളെ താങ്കളും പേടിച്ചു എന്ന് മാത്രം.”
“നിർത്തൂ ഡൊക്ടർ, എനിക്കെല്ലാം മനസിലായി..“
ഒരു രോഗിയെ വളരെ നിസാരമായി ചികിത്സിച്ചു ഭേദമാക്കാൻ കഴിഞ്ഞതിന്റെ നിർവൃതിയിൽ സ്വയം അഹങ്കരിച്ചു നിന്ന ഡൊക്ടറെയും  ഡൊക്ടറുടെ മിടുക്കിൽ അന്തം വിട്ടു നിന്ന സുരേഷിനെയും അമ്പരപ്പിച്ചു കൊണ്ട് അയാളിൽ നിന്നും വീണ്ടും വാക്കുകൾ പുറത്തു ചാടി…
“താങ്കൾ ഡൊക്ടർ തന്നെ, രണ്ടാം ലോക മഹായുദ്ധകാലത്ത് ശത്രുരാജ്യത്തിൽ പ്ലേഗ് പടർത്തുന്ന ആണവായുധത്തിനായി ഗവേഷണം നടത്തിയ അതേ ഡൊക്ടർ, ഹിറ്റ്ലറുടെ ചാരൻ, നിങ്ങളെന്നെ മാരക രോഗാണുക്കൾ കുത്തിവെച്ച് രോഗിയാക്കാനുള്ള തത്രപ്പാടിലാണല്ലേ.. നടക്കില്ല ഡൊക്ടർ, നടക്കില്ല,“
പറഞ്ഞു തീർന്നതും അമ്പരന്ന് നിന്ന ഡൊക്ടറെയും സുരേഷിനെയും തട്ടിമാറ്റി അയാൾ ഓടുകയായിരുന്നു.

3 comments:

  1. നല്ല ഒരു ബ്ലോഗ്‌
    വളരെ മനോഹരമായി എഴുതി
    നല്ലഫ്ലോ
    ഒരുപാട് ഇഷ്ടായി
    ആശംസകള്‍
    ഇടയ്ക്ക് ഇങ്ങോട്ട് ഒന്ന് വരണം
    ലിങ്ക് http://naushadpoochakkannan.blogspot.com/

    ReplyDelete
  2. രചന നന്നായിരിക്കുന്നു സുഹൃത്തെ ...പക്ഷെ ഫോണ്ട് അല്‍പ്പം കൂടി വലുതാക്കിയാല്‍ നന്നായിരുന്നു .

    ReplyDelete