Thursday, November 29, 2012

അവസ്ഥാന്തരങ്ങള്...!


അപ്പുവിന്റെ കരച്ചിൽ ഉച്ചത്തിലായ നേരം ഉമ ചുറ്റും നോക്കി, ചുവരിലെ ഹാങറിൽ തൂങ്ങുന്ന ഷോളിൽ നോട്ടം തറഞ്ഞു നിന്നു. നിറകണ്ണുകളോടെ, ഷാളിലേക്കും പിടഞ്ഞു കരയുന്ന കുഞ്ഞിന്റെ ദയനീയ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ടിരുന്നു അവള്. എന്തു ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ വ്യക്തമായ ഒരുത്തരം അവളുടെ മനസിൽ ഉദിച്ചു വന്നതേയില്ല

കുഞ്ഞിന്റെ കരച്ചിലിന് ശക്തി കൂടിക്കൂടി വന്നു, അബലയും, അന്നത്തിന് അശക്തയായിരിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ മനസിൽ രോഷത്തിന്റെ ഭ്രാന്തു പടർത്തുവാൻ സ്വന്തം കുഞ്ഞിന്റെ കരച്ചിലിനു പോലും കഴിയുന്ന ചുരുക്കം ചില മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു അത് ഉമക്കപ്പോൾ..
ഒന്നും മിണ്ടിയില്ല, ഉള്ളിൽ നിറഞ്ഞൊലിക്കുന്ന സങ്കടവും രോഷവും  മനസിലൊതുക്കി പിടിക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു അവള്..

കുഞ്ഞിന്റെ കരച്ചിൽ മെല്ലെ നേർത്തു വന്നു, വിശപ്പിന്റെ കരച്ചിലിനൊടുവിൽ അപ്പു തളർന്നുറങ്ങി.
ഉമയുടെ വിരലുകൾ അപ്പുവിന്റെ നെറുകിലൂടെ മെല്ലെ തഴുകിക്കൊണ്ടിരുന്നു, അവളുടെ ദേഷ്യം അടങ്ങിക്കഴിഞ്ഞിരിക്കുന്നു, എന്തു ചെയ്യണമെന്നറിയാത്ത നിസ്സഹായവസ്ഥയും, തന്റെയും കുഞ്ഞിന്റെയും വിശപ്പിന്റെ വേദനയും,  അവളുടെ കൺ തടങ്ങളിൽ നീർച്ചോലകൾ സൃഷ്ടിച്ചു.

വിശന്നു തളർന്നുറങ്ങിയ കുഞ്ഞിന്റെ ദയനീയ മുഖത്തേക്ക് അവൾ നോക്കിക്കൊണ്ടിരുന്നു, ജോണിച്ചായന്റെ മുഖം പകർത്തി വെച്ചതുപോലെ, എന്നാൽ ജോണിച്ചായന്റെ മുഖത്തൊരിക്കലും ഈ ദീനഭാവം താൻ കണ്ടിട്ടേയില്ലല്ലോ എന്ന് അവളോർത്തു.

ആദ്യത്തെ കണ്ടുമുട്ടലിൽ തുടങ്ങി നാട്ടുകാരുടെയും വീട്ടുകാരുടെയും എതിർപ്പുകളെ മറി കടന്ന്  രജിസ്റ്ററോഫീസിൽ നിന്നും അകലെ, അപരിചിതമായ മറ്റൊരു നാട്ടിലേക്ക് വണ്ടി കയറുമ്പോളും വെളുത്ത തുണിപുതപ്പിക്കപ്പെട്ട മരണത്തിൽ പോലും ജോണിച്ചായന്റെ മുഖത്ത് തികഞ്ഞ ശാന്തഭാവമല്ലാതെ അവൾ കണ്ടതേയില്ലല്ലോ..

അപ്പുവിനരികിൽ നിന്നും അവൾ മെല്ലെ എഴുന്നേറ്റു, പഴന്തുണികൾ മാത്രമൊതുക്കി വെച്ച പഴകിയ അലമാരയിൽ അവൾ വെറുതെ പരതി നോക്കി, ഇല്ല, വിൽക്കാനായി ഇനിയൊന്നും ബാക്കിയിരിക്കുന്നില്ല എന്ന യാഥാർത്ഥ്യം അവൾക്ക് ഒരിക്കൽ കൂടി ബോദ്ധ്യപ്പെട്ടു.
ഉമയുടെ തലച്ചോറ് പെരുക്കുകയായിരുന്നു, ജോണിച്ചായൻ പോയതിന് ശേഷം ആറ് മാസം തികയാനായിരിക്കുന്നു, ഉള്ളതെല്ലാം വിറ്റു പെറുക്കി കഷ്ടിച്ചു ജീവിക്കുന്നതിനിടയിൽ വീട്ടു വാടകയിനത്തിൽ  കൊടുക്കാൻ കഴിഞ്ഞത് ഒരു മാസത്തേത് മാത്രമാണ്, എപ്പോളും വന്നു കയറാൻ സാധ്യതയുള്ള വീട്ടുടമസ്ഥനെയും, കുഞ്ഞിന്റെ വിശന്ന് വലഞ്ഞ കരച്ചിലും, തന്റെ ആമത്തിന്റെ വിശപ്പും എത്ര കാലം ഒതുക്കി നിർത്താമെന്നോർത്തുകൊണ്ട് അവൾ മുറിക്കകത്ത് കൂട്ടിലിട്ട വെരുകിനെപ്പോലെ അങ്ങിങ്ങു നടന്നു..

ഒരു ജോലിക്കായി എത്രയോ അലഞ്ഞതാണ്, കയ്യിലെ പി ജി സർട്ടിഫിക്കറ്റിന്റെ കാര്യം തൽക്കാലം മറവിലേക്കെറിഞ്ഞ് വീട്ടുപണിയോ, കല്ലുടക്കാനോ, എന്തെങ്കിലും ഒന്നിനായി മുട്ടാത്ത വാതിലുകൾ ഇല്ലാതായിക്കഴിഞ്ഞു. ദയ തോന്നി ഒരു ജോലി നൽകാൻ തോന്നുന്നവർക്ക് പോലും സദാചാര വാദികളെ ഭയമാണ്.
ഭർത്താവ് മയ്യത്തായിറ്റ് ഒരാറുമാസം കൂടിം  തേയണേന മുന്നേ വീട്യോള് മുഴോനും അലഞ്ഞു നടക്കണ തേവിടിശ്ശിക്ക് ജോലി കൊടുത്തെന്നാവും കുട്ട്യേ നാട്ടാര് പറയണത് , മ്മക്ക് ഇഞ്ഞീം ഇന്നാട്ടില് ജീവിക്കണേ, മാത്രോല്ല, രണ്ട് പെൺകുട്ട്യോളാ ഇക്ക് കെട്ടിക്കാറായിട്ട്“  എന്ന കുഞ്ഞിക്കാദറിക്കയുടെ വാക്കിൽ അത് സ്പഷ്ടമായിരുന്നു.

ഉമയുടെ കൈ മെല്ലെ ആ ഷോളിന് നേരെ നീണ്ടു. കണ്ണുകൾ വേദനയോടെ ഇറുകെയടച്ച് അവളത് കയ്യിലെടുത്തു, തലക്കു മുകളിൽ, വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനാൽ നിശ്ചലമായി നിന്ന ഫാനിലേക്ക് അവളുടെ കണ്ണുകളുടക്കി നിന്നു.

ഉമേ

തൊട്ടുപിന്നിൽ നിന്നും ജോണിച്ചായൻ വിളിക്കുന്നു, അവളുടെ മനസൊന്നു തണുത്തു. അവൾ ആവേശത്തോടെ തിരിഞ്ഞു നോക്കി,

 ഇല്ല ആരുമില്ല..

ഉമേ..എന്താ നീയിപ്പോ കാണിക്കാൻ പോണേ, ആത്മഹത്യ ജോണിവർഗ്ഗീസിന്റെ ഭാര്യക്ക് പറഞ്ഞിട്ടുള്ളതല്ല കെട്ടോ..”

ജോണിച്ചായൻ കാതിൽ പറഞ്ഞതു പോലെ അവൾക്ക് തോന്നി, ഏതാണ് സ്വപ്നം ഏതാണ് യാഥാർത്ഥ്യം എന്നറിയാതെ അവൾ ഒരു നിമിഷം സ്തംഭിച്ചു നിന്നു.

തോൽവിയുടെ ഏറ്റവും അവസാനത്തിലും പ്രതീക്ഷയുടെ നാളം കത്തിക്കാറുള്ള മനസ് അവളെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു, അടുത്തൊരു ആശ്രയം ഉണ്ടെന്ന ധാരണ അവളെ മെല്ലെ മുറ്റത്തേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചു.

കയ്യിലെ കറുത്ത ഷോൾ തോളിലേക്കിട്ട്  വാതിചാരി അവളിറങ്ങി, കാലുകൾ ആരോ വലിക്കുന്നതു പോലെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു, മുറ്റം കടന്ന് ചെമ്മൺ പാതയിലൂടെ അവളുടെ കാലുകൾ ലക്ഷ്യമില്ലാതെ ചലിച്ചു കൊണ്ടിരുന്നു.

ഒന്നും ചിന്തിക്കാൻ കഴിയാത്ത ഭ്രാന്തിന്റെ ആദ്യാവസ്ഥയിലായിരുന്നു അവളപ്പോൾ, നാൽക്കവലയും കടന്ന് തിരിഞ്ഞു നോക്കാതെ അവൾ മുന്നോട്ട് നടന്നു, എങ്ങോട്ട്, എന്തിന് എന്നറിയാതെ ഒരു യാത്ര, ഉമയുടെ നടത്തം പുല്ലാനിപ്പാടത്തെ കൊക്കർണി വരെ നീണ്ടു. ഇനിയങ്ങോട്ട് വഴിയില്ല, തന്റെ ജീവിതം പോലെ വഴിമുട്ടിയ സ്ഥലം..!

മുന്നിലൊഴുകുന്ന ജലത്തിലേക്കവൾ നോക്കി നിന്നു, കുനിഞ്ഞു കൈക്കുമ്പിളിൽ വെള്ളമെടുത്ത് മുഖം കഴുകി, താൻ എന്തിനു വേണ്ടിയാണ് ഇവിടെ വരെ വന്നതെന്ന് അവളാലോചിച്ച് ഉത്തരമില്ലാതെ തിരിച്ചു നടന്നു.

നാൽക്കവല കഴിഞ്ഞ് നടക്കുമ്പോൾ കൂട്ടം കൂടിയ ചെറുപ്പക്കാരുടെ കമന്റടികൾ അവൾക്ക് കേൾക്കാമായിരുന്നു.

എന്തു ചെയ്യാനാ, ഇപ്പോ രാവെന്നും പകലെന്നും വേർതിരിവൊന്നും ഇല്ലാതായിരിക്കണ്, അല്ലേടാ ബാബു..“ കൂട്ടത്തൊലുത്തൻ പറഞ്ഞത് അവൾ കേട്ടു..

ഉം, അതെയതെ, ഇല്ലെങ്കി തന്നെ ഇത് ഇപ്പോ തൊടങ്ങ്യേതൊന്നും അല്ലല്ലോ, ആ നസ്രാണിച്ചെക്കന്റെ ഭാഗ്യം കൊണ്ടാവും നേരത്തെ അങ്ങ്ട് പോയത്..“

ഇപ്പോളും നല്ല സ്ട്രക്ച്ചറാ, അല്ല നുമ്മളും പുരുഷന്മാരാണേ,“  കൂട്ടത്തിലൊരുത്തൻ ഒരു വഷളൻ ചിരിയോടെ അവളുടെ ശരീരത്തെ കാമക്കണ്ണുകളാൽ ഉഴിഞ്ഞു.

നാടിന്റെ വെല കളയാൻ ഇങ്ങനെ ഓരോന്ന് എറങ്ങിക്കോളും, കെട്ട്യോൻ ചത്തിട്ട് കൊല്ലം തികഞ്ഞില്ല അതിന് മുന്നെ തന്നെ തൊടങ്ങി…“ ഒരുത്തൻ രോഷം കൊണ്ട് പല്ലിറുമ്മുന്നു..

ഒന്നും കേട്ടില്ലെന്ന് നടിച്ചു ഉമ, ഒന്നിനും കഴിയാത്ത,പ്രതികരണ ശേഷി പണയം വെക്കപ്പെട്ടവളാണ് ഒറ്റപ്പെട്ട സ്ത്രീ എന്ന് അവൾ തിരിച്ചറിയുകയായിരുന്നു. ഹൃദയം പിളർക്കുന്ന വാക്കുകളിൽ നിന്നും രക്ഷക്കായി അവളുടെ കാലുകൾ വേഗത കൂടിക്കൂടി വന്നു.

വീട്ടിലേക്കുള്ള വളവിലെ പുളിമരച്ചുവട്ടില് എവിടെ നിന്നോ കിട്ടിയ ഭക്ഷണം കഴിക്കുന്ന ഭ്രാന്തൻ കൃഷ്ണേട്ടൻ മാത്രം അവളെ നോക്കി മനസു തുറന്ന് ചിരിച്ചു. ഇപ്പോൾ വല്ലപ്പോളും മാത്രം വീണുകിട്ടുന്ന ചിരികളിൽ ഒന്നായിരുന്നതിനാൽ തന്നെ ആ വേദനകൾക്കിടയിലും അവൾ അയാളെ നോക്കി ചിരിച്ചു.

വേണോ?“

ചോറുരുള ഉരുട്ടിക്കൊണ്ട് ഭ്രാന്തൻ കൃഷ്ണേട്ടൻ അവളെ നോക്കി ചോദിച്ചു..
ഒന്നും പറഞ്ഞില്ല, എങ്കിലും കാലുകൾ അറിയാതെ അയാൾക്കരികിലേക്ക് ചലിച്ചു.
അയാൾക്കരികിലായി അവൾ നിന്നു, അയാൾ കയ്യിൽ പിടിച്ച ഉരുള അവൾക്ക് നേരെ നീട്ടി..
അവളത് വാങ്ങാതെ നിന്നപ്പോൾ അയാൾക്ക് സങ്കടം വന്നെന്ന് തോന്നുന്നു..

മുയോനും വാണ്ടീട്ടാ ?“  അയാൾ ചോദിച്ചു

മറ്റൊന്നും ചിന്തിക്കാതെ അവൾ തലയാട്ടി, അയാൾ തികഞ്ഞ സന്തോഷത്തോടെ ഭക്ഷണപ്പൊതി മടക്കി അവൾക്ക് നേരെ നീട്ടി.

അപ്പേടെ മോള് മുയോനും തിന്നോളൂട്ടാ…“

അയാളുടെ ആ വാക്കുകളിൽ ഒരച്ഛന്റെ സ്നേഹവാത്സല്യം നിറഞ്ഞത്, സന്തോഷാധിക്യത്താൽ അവളുടെ മിഴികൾ നനച്ചു.

പൊതിയുമായി അവൾ വീട്ടിലേക്ക് നടന്നു, ആ ഭക്ഷണപ്പൊതിയിൽ അവൾ തന്റെ എല്ലാ വേദനയും മറന്നു കളഞ്ഞിരിക്കുന്നു, തന്റെ കുഞ്ഞിന്റെ വയറു നിറക്കാനായി  അവൾ ഓടുകയായിരുന്നു.

മയക്കത്തിൽ കിടന്ന അപ്പുവിനെ ഉമ മെല്ലെ തട്ടിയുണർത്തി

അപ്പൂ അമ്മേടെ പൊന്നുവാവേ, എഴുന്നേക്കെടാ മുത്തെ നിധി കിട്ടിയ സന്തോഷത്തോടെ അവൾ അപ്പുവിനെ കുലുക്കി വിളിച്ചു..

അപ്പു മെല്ലെ കണ്ണുകൾ തുറന്നു

അപ്പുവിന്റെ മുഖത്തിന് ഇപ്പോൾ തിളക്കം വെച്ചിരിക്കുന്നു, വിശപ്പിന്റെ വേദനയുടെ കറുത്ത മറ അവന്റെ മുഖത്ത് നിന്നും മാഞ്ഞിരിക്കുന്നു. അപ്പു കുഞ്ഞുകാലുകളുമായി മുറിയിൽ ഓടിക്കളിച്ചുകൊണ്ടിരുന്നു.

വാതിലിൽ മുട്ടു കേട്ട്  വാതിൽ തുറക്കണോ എന്ന് ശങ്കിച്ചു നിന്നു ഉമ.

വീട്ടുടമസ്ഥനാവാം, തുറക്കാതെ എങ്ങനെ? തുറന്നിട്ട് എന്തു പറയാനാണ്, ഒരായിരം ചോദ്യങ്ങൾ മനസിലൂടെ കടന്നു പോകുന്നതിനിടെ ഉമയുടെ കൈകൾ യാന്ത്രികമായി വാതിലിന്റെ കൊളുത്തു തുറന്നു.

വാതിൽ തുറന്ന് പുറത്തേക്ക് കടന്നതും വെളുത്ത് തടിച്ച  ആറടിയോളം പൊക്കം വരുന്ന മധ്യവയസ്കൻ വീട്ടുടമസ്ഥൻ  അയാളുടെ കാമക്കണ്ണുകളാൽ ഉമയുടെ ശരീരമാകെ ഉഴിഞ്ഞു.
അല്ലെങ്കിൽ തന്നെ വാടക ചോദിക്കാനെന്ന പേരിൽ അയാളിവിടെ കയറി ഇറങ്ങുന്നതിന്റെ ഉദ്ദേശ്യം ഉമക്കറിയാതെയല്ല, പിണക്കാനും ആട്ടിയകറ്റാനും വയ്യാത്തൊരു അടിമത്വം ഇപ്പോൾ അയാളോട് അവൾക്കുണ്ട്, ഇറങ്ങിപ്പോകാൻ മറ്റൊരു വീടുണ്ടായിരുന്നെങ്കിൽ…!
പലപ്പോളും കൊതിച്ചിട്ടുണ്ട് അയാളിവിടെ വരുമ്പോളെല്ലാം ഉമ.

“രാത്രി വരാം ഞാൻ..“ അയാൾ പതുക്കെ പറഞ്ഞു,

അവളൊന്നും പറഞ്ഞില്ല, എന്നാൽ അത് അവളുടെ സമ്മതത്തിന്റെ ലക്ഷണം തന്നെയാണെന്ന് അയാൾ തിരിച്ചറിഞ്ഞു കഴിഞ്ഞു, നിസഹായവസ്ഥ അവളെ തനിക്ക് അടിമപ്പെടുത്തുമെന്ന ചിന്ത തന്നെയാണ് തെല്ലും ഭയമില്ലാതെ അയാളെക്കൊണ്ട് അത് പറയിച്ചതും..

ലോകത്ത് ഒറ്റയാവുന്ന എല്ലാ സ്ത്രീകളും, അന്യൻ വിയർക്കുന്ന കാശിൽ മൃഷ്ടാനമുണ്ട് അന്യന്റെ കുറ്റം അന്വേഷിച്ചു നടക്കുന്ന സദാചാരവാദികളുടെ കണ്ണിൽ തേവിടിശ്ശികളാണെന്ന് തിരിച്ചറിഞ്ഞതാവാം, അയാൾക്ക് നിശബ്ദാനുമതി  നൽകുമ്പോൾ ഉമയുടെ മനസിലുണ്ടായിരുന്നത്.. 

വർദ്ധിച്ച സന്തോഷത്തോടെ അയാൾ ഇറങ്ങി നടന്നു, ഹൃദയം പിളരുന്ന വേദനയോടെ, കരളു നോവുന്ന സങ്കടത്തോടെ ഉമ ചവിട്ടു പടികളിലിരുന്നു. അപ്പു കുഞ്ഞു കാലുകളിൽ പിച്ചവെച്ച് അമ്മക്കരികിലെത്തി.

അപ്പുവിനെ ചേർത്തു നെഞ്ചോടമർത്തി ഉമ കരഞ്ഞു കൊണ്ടിരുന്നു, പിന്നെ എവിടെ നിന്നോ കിട്ടിയ ശക്തിയിൽ അവളുടെ കണ്ണുകളിൽ നിന്നൊഴുകുന്ന ജലധാരക്ക് ശമനം വെച്ചു. ഒന്നുമില്ലാത്തവർക്കും ആരുമില്ലാത്തവർക്കും അഭിമാനത്തെയും ചാരിത്രത്തെയും കുറിച്ച് ചിന്തിക്കാൻ പോലും അവകാശമില്ലെന്ന് അവളുടെ മനസു പറഞ്ഞു, അത് അവൾക്ക് ശക്തി പകരുന്നുണ്ടായിരുന്നു.

***
അപ്പുവിനെ മടിയിൽ വെച്ച് ദൂരെ നോക്കി നിർവികാരതയോടെ ഇരുന്ന അവൾക്കരികിലേക്ക് ദൂരെ നിന്നും വരുന്ന ഒരു ചുവന്ന വാഗ്നർ കാർ ഓടിയടുത്തുകൊണ്ടിരുന്നു. പടി കടന്നെത്തുന്ന കാർ കണ്ട് ഉമയെഴുന്നേറ്റതും അത് മുന്നിലെത്തി നിന്നു. കാറിൽ നിന്നും ഇറങ്ങുന്നവരെ കണ്ട് ഉമ അൽഭുതപ്പെട്ടു.

കുഞ്ഞ്യേട്ടൻ..   ഉമ അറിയാതെ മന്ത്രിച്ചു..

അപ്പോൾ നീ ഞങ്ങളെയൊന്നും മറന്നിട്ടില്ല, അല്ല്യോടി? പറഞ്ഞുകൊണ്ട് അയാൾ ചവിട്ടുപടികൾ കയറി..“

ഉമയുടെ കണ്ണുകൾ നിറഞ്ഞു, അയാൾ അവളെ ചേർത്തു പിടിച്ചു..

പോട്ടെടി മോളെ, എല്ലാം കഴിഞ്ഞില്ലെ, ഇനീം ഇങ്ങനെ വിഷമിച്ചിട്ടെന്താ…“ അയാളവളെ സമാധാനിപ്പിച്ചു.

ഉമ പോയേപ്പിന്നെ ഞങ്ങള് കുറച്ച് അന്വേഷിച്ചു , പക്ഷെ കണ്ടെത്താനായില്ല, പലർക്കും അറിയില്ലായിരുന്നു, അറിഞ്ഞ ചുരുക്കം ചിലരാണെങ്കിൽ പറയുകയുമില്ലല്ലോ.  ഞങ്ങൾക്കും തോന്നി, എവിടെയാണെങ്കിലും സന്തോഷായി ജീവിക്കണുണ്ടാവും ന്ന്. പിന്നെ അച്ഛനെ അറിയാലോ..   ബാംഗ്ലൂർന്ന് ഇത്തവണ വന്നപ്പോ രാജേട്ടന്റെ ഏതോ ഫ്രണ്ട് കാര്യങ്ങളൊക്കെ പറഞ്ഞു. പക്ഷെ വന്ന് വീട്ടിലേക്ക് കൊണ്ടോവാൻ ഞങ്ങൾക്കും അത്ര ധൈര്യം പോരായിര്ന്നു. അതാ ബാംഗ്ലൂർക്ക് തിരിച്ച് പോകുമ്പോൾ കൂട്ടീട്ട് പോവാന്ന് നിരുവിച്ചെ..“ രാജി അവളുടെ കൈകൾ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു.

“ഏട്ത്ത്യമ്മേ…‘ അവളൊരു കുഞ്ഞിനെപ്പോലെ ഏങ്ങലടിച്ച് അവരുടെ തോളിലമർന്നു..


ഉമ വസ്ത്രങ്ങളെല്ലാം കവറിലാക്കി പുറത്തേക്കിറങ്ങി വന്നു, രാജേട്ടൻ വാത്സല്യത്തോടെ അവളെ ചേർത്തുപിടിച്ച് കാറിനടുത്തേക്ക് നടന്നു, രാജിയുടെ തോളിൽ അപ്പു പറ്റിച്ചേർന്നു കിടന്നു.

കാറിനകത്തേക്ക് കയറുമ്പൊൾ കുഞ്ഞു കുളിരോടെ വീശി വന്ന ഒരു ഇളം തെന്നൽ ഉമയുടെ വേദനകളെയും സങ്കടങ്ങളെയും പറിച്ചെറിഞ്ഞു കളഞ്ഞു. വളവിനപ്പുറത്തെ പുളി മരത്തിൽ ഇരുന്ന ആൺപക്ഷി പെൺപക്ഷിയെ നോക്കി പറഞ്ഞു.

കണ്ടോ? വിധി ഇങ്ങനെയാണ്, അത് ചിലരെ തെരെഞ്ഞെടുക്കും, ഒരിക്കലും ക്ഷമിക്കാനും സഹിക്കാനുമാവാത്ത തരത്തിൽ അവരെ പരീക്ഷിച്ചു കൊണ്ടേയിരിക്കും. ഇനിയൊരിക്കലും ഒരു രക്ഷപ്പെടലില്ലെന്ന് അത് അവരെ തോന്നിപ്പിക്കും. അവസാനം ഒരു കയറിലോ ഒരല്പം വിഷത്തിലോ അവർ അവസാനിക്കും. എന്നാലോ ഒരല്പ നേരത്തെ ക്ഷമകൂടി അവർക്കുണ്ടായിരുന്നെങ്കിൽ! കാരണം തോൽവിയുടെ അവസാനത്തെ നിമിഷത്തിൽ അവരുടെ സഹായത്തിനായി വിധി ആരെയോ കണ്ട് വെച്ചിട്ടുണ്ടായിരുന്നു എന്ന് അവർ മനസിലാക്കാറേയില്ല.“

കാർ മെല്ലെ മുന്നോട്ട് ചലിച്ചു, പുളിമരം കടന്ന് മുന്നോട്ട് നീങ്ങുമ്പോൾ ഭ്രാന്തൻ കൃഷ്ണേട്ടൻ അവളെ കണ്ടു. 
 
അപ്പേടെ മോളെ, അപ്പേടെ മോളെ.. “ വിളിച്ചു കൊണ്ട് അയാൾ ഉമയുടെ കാറിനു പിന്നാലെ പാഞ്ഞു.

ഉമ തല പുറത്തേക്കിട്ട് അയാളെ നോക്കി ചിരിച്ചു കൊണ്ട് കൈവീശി.. 

ഞാൻ വരും കൃഷ്ണേട്ടാ, ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കാനാവുമ്പോൾ ഞാൻ വരും, ഈ അപ്പേടെ മോളാവാൻ, കാരണം ബുദ്ധിയുറച്ചവരേക്കാൾ ബുദ്ധിയിളകി നിൽക്കുന്നവരുടെ മനസിലെ നിറഞ്ഞ സ്നേഹവും വാത്സല്യവും ഞാൻ നിങ്ങളിൽ നിന്നും അറിഞ്ഞിട്ടുണ്ടല്ലോ..“ ഉമയുടെ മനസു മന്ത്രിച്ചു.

ഉമയുടെ കാർ ദൂരങ്ങളോളം താണ്ടിക്കഴിഞ്ഞ ശേഷവും കൃഷ്ണേട്ടൻ കൈകൾ വീശിക്കൊണ്ടേയിരുന്നു. ആ കണ്ണുകളിൽ ചുവപ്പു കലർന്നിരുന്നു.

Friday, November 23, 2012

ഒരു മരണക്കുറിപ്പ്..




ഒരു കുറിപ്പ്, മരക്കസേരയിൽ കടലാസു കഷ്ണങ്ങൾ കൂമ്പാരമായിക്കിടന്ന മേശയിൽ ഇരു കൈകളും കുത്തി, ഒരു കഥയും  ഒരു കവിതയും തിരഞ്ഞു കൊണ്ട് ചിന്തിച്ചിരുന്ന, എന്റെ കൈകളിലെത്തി..

കൈകളിൽ അത് കൊണ്ടു വെച്ചു തന്നവനെ ഞാൻ കണ്ടതേയില്ല, അവന്റെ സ്വരം ഞാൻ കേട്ടതുമില്ല. 

അല്ലെങ്കിൽ തന്നെ വിവരങ്ങൾ മുഴുവൻ ഈ കടലാസു കഷ്ണത്തിൽ ഭദ്രമാണല്ലോ. അതുകൊണ്ടാവണം അയാളൊന്നും മിണ്ടാതിരുന്നതും, ശല്യപ്പെടുത്താതെ അദൃശ്യനായി നിന്നതും..!

കറുപ്പും ചുവപ്പും കലർന്ന മഷി കൊണ്ടെഴുതിയ തലക്കെട്ട് ഞാൻ വായിച്ചു. 

“മരണക്കുറിപ്പ്.“

എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു, മരണക്കുറിപ്പുകൾക്ക് മരണത്തിന്റെ കഥ പറയാനുണ്ടാവും, കഴിഞ്ഞതും കൊഴിഞ്ഞതുമായ ജീവിതത്തിന്റെ മറ്റൊരു കഥയും.!

അതിൽ വേദനകളുടെ ശോകാർദ്രത പകർത്തിയെഴുതാൻ ഒരു കവിതയെങ്കിലും കാണും, സുന്ദരമായ പ്രണയാനുഭൂതികൾ നിറച്ചെഴുതാൻ കഴിയുന്നൊരു കവിതയും..!

വാൽസല്യത്തിന്റെ, തലോടലുകളുടെ ഒരു താരാട്ട് പാട്ടെഴുതാനും ഈ മരണക്കുറിപ്പെന്നെ സഹായിക്കുമായിരിക്കും..!

ഒരു മനുഷ്യ ജീവിതത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയെത്തുന്ന ഒരു നീണ്ടകഥയും ഒരു നോവലും...!
തലക്കെട്ടിന് താഴെ അനുബന്ധമായി എഴുതിച്ചേർത്ത അക്ഷരങ്ങളിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കി.

വായിക്കാനാവുന്നില്ല, അക്ഷരങ്ങളിൽ മഷി പടർന്നിരിക്കുന്നുവോ? ഇല്ല, അങ്ങനെയാവാൻ വഴിയില്ല, സൂര്യന്റെ ഉഗ്രതാപവും ഇളകിത്തുള്ളുന്ന മഞ്ഞവെളിച്ചവും നീല വെളിച്ചവും  കാഴ്ച മങ്ങിച്ചിട്ടുണ്ടാവാം..!

കടലാസു കഷ്ണം ഞാൻ അല്പം അകലത്തിലേക്ക് നീട്ടിപ്പിടിച്ചു,  വ്യക്തമല്ലാത്തതിനാൽ അരികിലേക്കടുപ്പിച്ചു നോക്കി ഇല്ല നിരാശ തന്നെ ഫലം..!

ഹ്രസ്വ ദൃഷ്ടിയല്ല, ദീർഘദൃഷ്ടിയുമല്ല, സമാധാനം..! മങ്ങാത്ത കാഴ്ചകളുണ്ട് ഈ സായാഹ്നത്തിലും..!

എങ്കിൽ പിന്നെ കാഴ്ചയെ മറക്കുന്നതെന്താവാം? ഞാൻ  ഉത്തരമന്വേഷിച്ചു.  ഉത്തരം ഏറ്റവും അരികിൽ തന്നെയാണുണ്ടായിരുന്നത് എന്നിട്ടും അത് ഞാൻ അറിഞ്ഞതേയില്ലല്ലോ ഇതുവരെ..

കലങ്ങിയതും അശ്രുകണങ്ങൾ തൂങ്ങിനിൽക്കുന്നതുമായ മിഴികൾക്ക് നല്ല കാഴ്ച അസധ്യമത്രെ!

എങ്കിലെന്തിനാണ് എന്റെ മിഴികൾ നിറഞ്ഞത്? കാലിൽ നിന്നും കൈലി വലിച്ചിയർത്തി ഞാൻ മിഴി തുടച്ചു. വീണ്ടും സൂക്ഷ്മമായി കുറിക്കപ്പെട്ട അക്ഷരങ്ങളിലേക്ക് കണ്ണോടിച്ചു.

ഇപ്പോൾ അക്ഷരങ്ങൾ വ്യക്തം തന്നെ, ഓരോ വാക്കും സ്പഷ്ടം തന്നെ

ഞാൻ വായിച്ചു തീർത്തു, വേദനയോ ദുഖമോ പരിവേദനങ്ങളോ ഒന്നും എന്റെ മനസിൽ നിറഞ്ഞു വന്നതേയില്ല,  ഒരു തരം മരവിപ്പ് മത്രം ബാക്കി നിന്നു

കൂടുതൽ സുഖകരമായ ഒന്നിനുവേണ്ടി ഞാൻ എഴുന്നേറ്റു.  വെളുത്ത വിരിയിട്ട കട്ടിലിൽ മലർന്ന് ഇരു കൈകളും നീട്ടി കിടന്നു. 

മുഖവും കയ്യും കാലും ഏറ്റവും സുന്ദരമായി നിവർത്തി വെക്കാൻ ഞാൻ ആ മരവിപ്പിലും മറന്നില്ല. മരണത്തിലും മറ്റുള്ളവർക്കൊരു ഭാരമാകാതിരിക്കണെമെന്ന് മാത്രമായിരുന്നു എന്റെ ചിന്ത.

എങ്കിലും ഇടക്കെപ്പോളോ, മരണത്തിനും മുൻപായി എന്റെ മരണക്കുറിപ്പ് വായിക്കാൻ കിട്ടിയ എന്റെ ഭാഗ്യമോർത്ത് ഒരു അഹങ്കാരം എനിക്ക് തോന്നാതിരുന്നിട്ടുമില്ല. 

അപ്പോളാവട്ടെ, ഏതോ അദൃശ്യ കരങ്ങളിൽ നിന്നും എന്റെ കരങ്ങളിലെത്തിയ കടലാസു തുണ്ടിലെ അക്ഷരങ്ങൾ തുള്ളി തുള്ളി ചിരിക്കുന്നുണ്ടായിരുന്നു, 

അതൊരു പരിഹാസമാണെന്ന് എനിക്ക് വ്യക്തമായെങ്കിലും ഞാൻ പ്രതികരിച്ചതേയില്ല, 

ഇനിയുള്ള ഏതാനും നിമിഷങ്ങളിൽ  ഒടുങ്ങിത്തീരുന്ന എനിക്ക്, വാദിച്ചു ജയിക്കാൻ സമയം കുറവാണെന്ന് എന്റെ യുക്തി ചിന്ത എന്നെ ഓർമ്മിപ്പിച്ചിരുന്നു.

എവിടെയോ ഒരു കാലൻ കോഴി കൂവുന്നതും , തെരുവു നായ്ക്കൾ അലമുറയിടുന്നതും കുത്തിച്ചൂളാൻ മൂളുന്നതും ഞാൻ അറിയുന്നുണ്ട്. 

നിശബ്ദമായ ഒരു ഇരുണ്ട ഗുഹക്കുള്ളിൽ നിന്നും മൌനത്തിന്റെ കയറു കൊണ്ട് ബന്ധിക്കാൻ ആരോ എന്നിലേക്ക് ഓടിയെത്തുന്നതിന്റെ ദൃഷ്ടാന്തങ്ങൾ തന്നെയാണതെന്ന് എനിക്കറിയാമായിരുന്നു.

അപ്പോൾ, മരണത്തെ നേരിൽ കണ്ടതിനു ശേഷം ഒരല്പ നിമിഷത്തെ ജീവിതം പോലും എത്ര അസഹ്യമാണെന്ന്  ഞാൻ അറിയുകയായിരുന്നു.

Friday, November 9, 2012

തത്വജ്ഞാനി...!


വഴി തെറ്റി അകപ്പെട്ട ഈ ഘോര വനത്തിൽ നിന്നും പുറത്ത് കടക്കുക ശ്രമകരമായ ജോലി തന്നെ. വിശപ്പും ദാഹവും എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. നടന്ന് തളർന്ന ശരീരം ഒരു ആശ്വാസത്തിനായി മനസ്സിനോട് കെഞ്ചുന്നു.  താമസിയാതെ ഇവിടെയാകെ ഇരുൾ പരക്കുമെന്ന ചിന്ത എന്നെ വല്ലാതെ അലോസരപ്പെടുത്തി. മനസ്സിൽ ദൈവിക സ്മരണകളും സ്തോത്രങ്ങളുമായി നാടെത്താനുള്ള കൊതിയോടെഈ യാത്രയിൽ ഒരു ആശ്വാസമായി ഒരാൾ മുൻപിൽ വന്നെങ്കിൽ...!

ഇല്ല ആരും ഇവിടെ കാണില്ല, ഈ ഘോര വനത്തിൽ മനുഷ്യ മാംസത്തിന്റെ രുചിയോർത്ത് കാത്തിരിക്കുന്ന വന്യ മൃഗങ്ങൾ മാത്രം. താമസിയാതെ ഏതോ ഒരു ജീവിയുടെ മല്പിടുത്തത്തിനൊടുവിൽ എരിഞ്ഞ് തീരുന്ന എന്റെ ജീവൻ എന്റെ മനസ്സിനെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നത്.

മെല്ലെ ഇരുൾ പരക്കുന്നു. ചീവീടുകളുടെ രോദനം മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഇളങ്കാറ്റിൽ ഈ അക്വേഷാ മരങ്ങളുടെ മർമ്മരങ്ങൾ അല്പം സമാധാനം നൽകിക്കൊണ്ടിരിക്കുന്ന ഉപബോധ മനസിനെ പോലും പേടിപ്പെടുത്തുന്നു. പ്രതീക്ഷയുടെ നാളം അവസാനിക്കാൻ എവിടെയോ കേൾക്കുന്ന മൃഗങ്ങളുടെ ഭയപ്പെടുത്തുന്ന കരച്ചിൽ ധാരാളം.

കലുകൾ ഇടറി വരുന്നു,സമയം അർദ്ദരാത്രി കഴിഞ്ഞിരിക്കണം. പോകുന്ന ദിശ ശരിയാണോ എന്നറിയില്ല, എങ്കിലും പ്രതീക്ഷയുടെ ആശ നാളം കാലിനെ മുൻപിലേക്ക് നയിക്കുന്നു.
പ്രേതങ്ങളും ഭൂതങ്ങളും സങ്കല്പ കഥയിലെ നായകന്മാർ എന്ന് ഘോരഘോരം ശബ്ദിച്ച  ഞാൻ അവയെ ഭയക്കുന്നു എന്നത് വിധിയുടെ വിരോധാഭാസം തന്നെ. എവിടെയോ എനിക്കൊരു തണൽ ഉണ്ടെന്ന ചിന്ത അവസാന നിമിഷത്തിലും പ്രതീക്ഷ വിടാത്ത മനുഷ്യ മനസിന്റെ നിഗൂഡത വെളിവാക്കുന്നു

ഇല്ല, ഇനി നീ നിന്റെ വിധിക്ക് കീഴടങ്ങുക എന്ന് ബോധ മനസ് പറയുമ്പോളും നിനക്കിതാ അരികെ, അരികെയായൊരു ആശ്രയമെന്ന് ഉപബോധ മനസ് കാതിലോതുന്നു. മുന്നോട്ട് അധികം പോവുക എന്നത് വിശപ്പും ദാഹവും വലക്കുന്ന ശരീരത്തിന് അസാധ്യം തന്നെ.

എവിടെയോ ഒരു മനുഷ്യ സ്വരം കേൾക്കുന്നുവോ, അതോ മനസിന്റെ വെറും തോന്നൽ മാത്രമോ? പ്രതീക്ഷ നൽകി മെല്ലെ മരണം വരെ കൊതിപ്പിക്കാനുള്ള മനസിന്റെ വിരുതോ ഇത്?.അല്ല സത്യം തന്നെ ആരായിരിക്കണം
  
ഈ പാതിരാത്രിയിൽ ഉറക്കമില്ലാതെ ഈ ഘോരവനത്തിൽ ഇരുന്ന് ഉറക്കെയുറക്കെപ്പാടുന്നത്. മനുഷ്യനായിരിക്കാൻ തരമില്ല..... എങ്കിൽ ഈ മനുഷ്യ ശബ്ദം? എന്നെ സ്വന്തം വരുതിയിലേക്ക് ആവാഹിക്കാനായി മാടനോ മറുതയോ ചെയ്യുന്നതാണോ? എന്തിന് ഈ ഘോരവനത്തിൽ എന്നെ എന്ത് ചെയ്താലും ഇപ്പോൾ എതിർക്കാൻ ഞാൻ മാത്രം. പിന്നെ എന്തിനെന്നെ അത് അങ്ങോട്ട് ആകർഷിക്കണം? ഇവിടെ വന്ന് എന്റെ രക്തം കുടിച്ച് വിശപ്പടക്കാവുന്നതല്ലേയുള്ളൂ.  

അറിയില്ല, ഇനി മാടനും മറുതക്കുമൊക്കെ അവരുടെതായ രീതികൾ ഉണ്ടായിരിക്കുമോ?.അതല്ല ഇനി വല്ല ഭ്രാന്തനുമായിരിക്കുമോ? എങ്കിൽ അയാളെങ്ങനെ ഇവിടെ എത്തപ്പെട്ടു? എന്നെപ്പോലെ വഴി തെറ്റി വന്ന വല്ലവരും ഭയമകറ്റാൻ പാടുന്നതായിരിക്കുമോ? ഭ്രാന്തനാണെങ്കിൽ ഇപ്പോൾ അതാണ് നല്ലത്. അയാൾക്ക് മാത്രമേ ഈ സമയത്ത് ഭയമില്ലാതെ ഇവിടെ ഇരിക്കാൻ കഴിയൂ. എന്നെ ലക്ഷ്യത്തിലെത്തിക്കാനും.

ഞാൻ മെല്ലെ ശബ്ദം കേട്ട ദിക്കിനെ ലക്ഷ്യമാക്കി നടന്നു. ഇപ്പോൾ അയാളുടെ ശബ്ദം വ്യക്തമായി കേൾക്കാം. ഞാൻ മെല്ലെ മെല്ലെ അയാളിലേക്കെത്തിക്കൊണ്ടിരുന്നു.

കരയാതിരിക്കുവാൻ എനിക്ക് കഴിയില്ല
കവിളിലശ്രു കണം കാണതില്ലയോ...
ലോകമെന്നെത്തുമാ സർവ്വ സമത്വത്തിൽ
അന്നോളമെന്റെയീ കണ്ണൂനീർ തോരില്ല

അയാൾ ഉറക്കെ പാടുകയാണ്. ഭാഗ്യം മനുഷ്യൻ തന്നെ, മാത്രമല്ല മനുഷ്യത്വം മനസിൽ സൂക്ഷിക്കുന്ന ഒരു യഥാർഥ മനുഷ്യൻ. ഞാൻ അയാളുടെ അടുത്തെത്തി.

“ഹേ സുഹൃത്തെ.. അങ്ങേക്ക് എന്റെ നമസ്കാരം.“

അയാളെന്നെ മെല്ലെ തിരിഞ്ഞ് നോക്കി. മുഖം കാണുവാൻ കഴിയത്തിടത്തോളം താടിയും മുടിയുമായി ഒരു മനുഷ്യൻ. അയാൾ എന്നെ തിരിച്ച് അഭിവാദ്യം ചെയ്തില്ലെന്ന് മാത്രമല്ല, രൂക്ഷമായി നോക്കുക കൂടി ചെയ്തപ്പോൾ ഭയം മെല്ലെ ഉള്ളിൽ പടർന്നു കയറി.

“ഉം. ആരാണ്, എന്തു വേണം ഈ പാതി രാത്രിയിൽ?“

അയാളുടെ ശബ്ദം പരുഷമായിരുന്നു. മുൻപ് കേട്ട ശ്രുതിമധുരമായ കവിത അയാൾ തന്നെ പാടിയതോ എന്ന് ഈ ശബ്ദം കേട്ടാൽ സംശയിച്ച് പോകും.

ഞാൻ ഒരു വഴിപോക്കനാണ്, കാട്ടിലെ ചോലയുടെ സൌന്ദര്യം കാണാൻ ഇറങ്ങിയതാ, പക്ഷെ തിരിച്ച് പോകുമ്പോൾ വഴി തെറ്റി. പേടിച്ച് പേടിച്ച് മുന്നോട്ട് പോകുമ്പോളാണ് അങ്ങയുടെ ശബ്ദം കേട്ടത്. എനിക്ക് വനത്തിൽ നിന്നും പുറത്ത് കടക്കുവാനായി അങ്ങന്നെ സഹായിക്കുമെന്ന്  കരുതി വന്നതാണു ഞാൻ . ഞാൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.

“സഹായിക്കാൻ ഞാൻ ആരാണ്.? ഞാൻ വെറുമൊരു ഭ്രാന്തൻ കുഞ്ഞേ..എനിക്കാരെയും ദ്രോഹിക്കാനോ സഹായിക്കാനോ കഴിയുകയില്ല. താങ്കൾക്ക് ക്ഷീണമുണ്ടെങ്കിൽ വിശപ്പടക്കുവാൻ വല്ലതും തരാനും അല്പ സമയം ഇവിടെ കൂട്ടിരിക്കാനും എനിക്ക് കഴിയും. ഈശ്വരാനുഗ്രഹമുണ്ടെങ്കിൽ അത് ഞാൻ ചെയ്യാം.“

അയാളുടെ ശബ്ദം എത്ര പെട്ടെന്നാണ് സ്നേഹാർദ്രമായതെന്നോർത്ത് ഞാൻ അൽഭുതപ്പെട്ടു. “അങ്ങും ഇവിടെ വഴിതെറ്റി വന്നതാണെങ്കിൽ നമുക്കൊരുമിച്ച് പുറത്ത് കടക്കാം.“ ഞാൻ പറഞ്ഞു.

“ഞാൻ വഴി തെറ്റി വന്നതല്ല കുഞ്ഞേ.. വഴി തേടി വന്നതാണിവിടെ...“

“അങ്ങാരാണെന്ന് അറിയുവാൻ ആഗ്രഹമുണ്ട്..“

“ആദ്യമേ പറഞ്ഞു. ഞാൻ ഒരു ഭ്രാന്തൻ. വിവേകം ഉറക്കാത്ത കുഞ്ഞുങ്ങളും വിവേകമതികളെന്ന് സ്വയം ഉറപ്പിച്ച് യുവാക്കളും അനുഭവ സമ്പത്തിന്റെ പര്യായമെന്ന് സ്വയം പ്രഖ്യാപിച്ചവരും കല്ലെറിഞ്ഞ് തുടങ്ങിയപ്പോൾ ശരീരം സംരക്ഷിക്കുവാനായി ഒരു വഴി തേടി വന്നതാണ് ഞാൻ ഇവിടെ കുഞ്ഞേ..“

“അങ്ങ് ഭ്രാന്തനോ? എനിക്ക് വിശ്വസിക്കാനാവില്ല അത്... അങ്ങയെക്കാൾ മാന്യമായി പെരുമാറുന്ന ഒരാളെ ഞാൻ വളരെക്കുറച്ചേ കണ്ടിട്ടുള്ളൂ.“

“എല്ലാ മനുഷ്യരും ഒരു തരത്തിൽ ഭ്രാന്തന്മാരാണ് കുഞ്ഞേ. മുഴുഭ്രാന്തന്മാർ അർദ്ദ ഭ്രാന്തന്മാരെ ഭ്രാന്തനെന്ന് വിളിക്കുന്നു. അതാണ് ലോകം. വിവേകമല്ല വികാരമാണ് ലോകത്തെ ഭരിക്കുന്നത്. എഴുതപ്പെട്ടതും വായിക്കപ്പെട്ടതും അറിഞ്ഞതും അറിയാനിരിക്കുന്നതും വിവേകമല്ല, വികാരങ്ങളാണ്.വിവേകമെന്ന പദത്തിന് കുറച്ച് കൂടെ വ്യക്തത വരേണ്ടിയിരിക്കുന്നു.“

“അങ്ങ് ഭ്രാന്തനല്ല മഹാനായ ചിന്തകനാണ്. അങ്ങേക്ക് ഈ ലോകത്തിന് വിവേക പരമായ ഒരു ഗ്രന്ഥമെങ്കിലും സമ്മാനിക്കാമായിരുന്നു. അങ്ങയെ ഭ്രാന്തനെന്ന് വിളിച്ചവരെ തിരുത്തിക്കാൻ വേണ്ടിയെങ്കിലും.“

“ആരാണ് കുഞ്ഞേ, ലോകത്തിനു നന്മയുള്ള വിവേകപരമായ ഒരു പുസ്തകം ഇതുവരെ എഴുതിയത്?. ഇല്ലെന്ന് പറയാനാവില്ലായിരിക്കാം, എന്നാൽ വിരലിലെണ്ണാവുന്നത്ര വിരളം ആണത്. എങ്ങനെയാണ് ലോകത്തിന് മഹത്തായൊരു പുസ്തകം സമ്മാനിക്കുന്നത്? വെളുത്ത കടലാസിൽ കറുത്ത മഷിയിൽ ചാലിച്ച അക്ഷരങ്ങളായോ? അല്ല, അങ്ങനെയല്ല... പേന കൊണ്ടല്ല എഴുതേണ്ടത്, ജീവിതം കൊണ്ടാണ്, വെളുത്ത കടലാസിലല്ല എഴുതേണ്ടത് ലോകത്തിന്റെ ഹൃദയത്തിലാണ്. എന്നെ ഭ്രാന്തനെന്ന് വിളിച്ചവരെ ശിക്ഷിക്കേണ്ടതും മാറ്റി വിളിക്കേണ്ടതും ഞാനല്ല കുഞ്ഞേ അവർ തന്നെയാണ്. അങ്ങനെ ജനങ്ങളെ വിളിക്കുന്ന ദുഷ്പേരുകൾ സ്വയം ചിന്തിച്ച് തിരുത്താൻ തുടങ്ങുന്ന ഒരു കാലത്തിനേ ലോകത്തെ രക്ഷിക്കാനാവൂ.“

“പേന കൊണ്ടല്ല,ജീവിതം കൊണ്ട് എഴുതുക, ലോകത്തിന്റെ ഹ്രുദയത്തിലെഴുതുക, സത്യം പറയാമല്ലോ എനിക്കൊന്നും മനസിലായില്ല.“

“ഒരു ജീവിതം മറ്റുള്ളവർക്ക് വായിക്കാനും മാതൃകയാക്കാനും കഴിയുന്ന ഒരു പുസ്തകമാവണം കുഞ്ഞേ.. എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ...“

“അങ്ങയെപ്പോലെ ഒരു തത്വജ്ഞാനിയായ ഒരു മനുഷ്യനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. എന്റെ വിശപ്പും ദാഹവും അകറ്റി വിശ്രമം നൽകാൻ കാണിച്ച മനസിന് വളരെ നന്ദി. ഒരു സഹായം കൂടെ എനിക്ക് അങ്ങ് നൽകിയാൽ എനിക്ക് മടങ്ങാം.“

“പറയൂ..എന്താണത്?“

“താങ്കളുടെ ഈ കരിയിലക്കൂട്ടത്തിൽ നിന്നും അല്പം ഇലകളും ഈ വടിയും അല്പം തീയും എനിക്ക് നൽകുക. ഈ അന്ധകാരത്തിലെ യാത്രയിൽ എനിക്കത് ഒരു സഹായമാകും.“

“എന്തിനാണ് കുഞ്ഞേ.. നീ ഇത്രയും ദൂരം വന്നത് ഇവയൊന്നുമില്ലാതെ തന്നെയല്ലേ,എന്നിട്ടും ഒരാപത്തുമില്ലാതെ നീ ഇതുവരെ എത്തി. ഇതുവരെ നിനക്ക് കാവലായ ദൈവം ഇനി നിന്റെ കൂടെ ഉണ്ടാവില്ലെന്ന് നീ ഭയപ്പെടുന്നുവോ? അതോ ഒരു പന്തമില്ലാതെ ലക്ഷ്യത്തിലെത്താനാവില്ലെന്ന് സ്വയം വിലയിരുത്തി കഴിഞ്ഞുവോ? ഒരു പന്തത്തിന് നിന്നെ ലക്ഷ്യത്തിലെത്തിക്കുവാനുള്ള കഴിവുണ്ടോ? വന്നത് പോലെ തിരിച്ച് പോകുക. ലക്ഷ്യമാണ് പ്രധാനം. മനസിലെ ലക്ഷ്യ ബോധം നിന്നെ അവിടെ എത്തിക്കും. തിരിഞ്ഞ് നോക്കാതെ മുന്നോട്ട് നടക്കുക. തിരിഞ്ഞ് നോക്കുന്നത് പിന്നിട്ട വഴികളിൽ നിനക്ക് അനുഭവപ്പെട്ട വേദനകളെ ഓർമ്മപ്പെടുത്താൻ ഇടയാക്കും. മുന്നോട്ട് നോക്കുക, മുന്നോട്ട് നീങ്ങുക. നീ കാത്തിരിക്കുന്നതെന്തോ അത് നീ നേടുക തന്നെ ചെയ്യും.“

ഞാൻ മെല്ലെ നടന്നു. വെറുതെയല്ല നിങ്ങളെ ജനങ്ങൾ ഭ്രാന്തനെന്ന് വിളിച്ചതും കല്ലെറിഞ്ഞതും എന്ന് മനസിൽ പറഞ്ഞപ്പോൾ തന്നെ ഇയാളൊരു ഭ്രാന്തനോ അതോ തത്വജ്ഞാനിയോ എന്ന് ഞാൻ ചിന്തിച്ചു. മുന്നോട്ടുള്ള യാത്ര നീളുകയാണ്. താമസിയാതെ എന്റെ ലക്ഷ്യം പൂർത്തീകരിക്കുമെന്ന ശുഭാബ്ദി വിശ്വാസത്തോടെ.....

അപ്പോൾ അയാൾ കവിതാലാപനം തുടരുകയായിരുന്നു..

ഓർമ്മകൾക്കിനി വിട

മറവിയുടെ ആഴങ്ങളിലൊളിക്കാം.

എങ്കിലും ഈയോർമ്മ മറവിയാൽ മൂടുവാൻ

ജീവനാൽ കഴിയുവോളം നമുക്കാകുമോ



(ലോകമെന്ന ഈ ഘോരവനത്തിൽ വഴിതെറ്റി ഒറ്റപ്പെട്ട് ഒരു വെളിച്ചം തേടി നീങ്ങുന്നവരാണ് നമ്മൾ. ആവെളിച്ചം നമ്മുടെ ഹൃദയത്തിലൊളിച്ച് വെച്ച് എവിടെയോ തിരഞ്ഞ് നടക്കുന്ന ജീവിതങ്ങൾ)