Tuesday, February 14, 2012

അമ്മയും അമ്മിക്കല്ലും.

വലം കയ്യിലൊരു 
ചുറ്റിക വെച്ചിടം-
കൈ വീശി 
നടക്കുന്നതന്നം തേടി
മുഴുവൻ മുഷിഞ്ഞ
വസ്ത്രത്തിൻ
ഗന്ധം പരക്കുന്ന-
തോർത്തിടാതെ...

തോളിലെ തൂങ്ങും-
ഭാണ്ഡത്തിനുള്ളീലായ്
തൊട്ടിലാടുന്നൊ-
രോമന പൈതലോ
നിദ്രാസുഖത്തിന്റ
 ശാന്തഭാവത്തിലും
സൂര്യതാപത്തെ
വെല്ലു വിളിച്ചിടുന്നു.

ഇവളുമൊരു സ്ത്രീയെ-
ങ്കിലുമിവളുടെ കൈകളോ
പഞ്ഞിപോൽ മ്രുദുലമല്ല
കൊട്ടുവടിയുമായ്
നടക്കുന്ന പെണ്ണിന്റെ
കൈകളിൽ
തഴമ്പിച്ച പാടുകൾ 
നന്നായ് കാണാം

പരിഹാസ വചനവും
കല്ലേറുമായ്
കുഞ്ഞുങ്ങളവളെ 
വരവേറ്റിടുമ്പോൾ
വിധിയെ ശപിക്കാതെ
ലക്ഷ്യത്തിലേക്കവൾ 
തെറ്റാതെ കാലുകൾ 
വെച്ചിടുന്നു

അമ്മികൊത്താനുണ്ടോ-
അമ്മിക്കല്ല്
അമ്മികൊത്താനുണ്ടോ
അമ്മിക്കല്ല്
അഞ്ചുരൂപക്കൊരമ്മി-
ക്കല്ലിനെ ഞാൻ
അഴകുള്ള മൂർച്ചയെ-
യേറ്റി നൽകാം...

നാടും ചിരിക്കുന്നു,
നാട്ടാർ ചിരിക്കുന്നു
ഇന്നത്തെ കാല-
ത്തോരമ്മിക്കല്ലോ
എങ്ങുനിന്നോടി 
വരുന്നു നീ ശാപമേ
അമ്മിയെന്നതി-
ന്നൊരപമാനമല്ലേ

ഇതു കേൾക്കെ
മാതൃ ഹ്രുദയം കരയുന്നു
കുഞ്ഞിൻ വിശപ്പിനെ-
യോർത്തുകൊണ്ടേ
അമ്മിയില്ലാതിനി 
യെങ്ങനെ തീർക്കും ഞാൻ
കുഞ്ഞിന്റെ ആമത്തിൻ
വിഷമജ്വരം..

പൈതലിൻ കത്തും
കാളലോർത്തവളുടെ
കൈകൾക്ക് മെല്ലെ
കരുത്തു വന്നു
മനസിലെ സത്യത്തിൻ
ചിന്തകൾ മെല്ലെ
പൈതലിൻ കണ്ണീരി-
ലൊഴുകിപ്പോയി.

ഒരു വീടിൻ മുറ്റത്ത്
വെറുതെ കിടക്കുന്ന
ഒരു തുരുമ്പവളുടേ
ഭാണ്ഡത്തിലാക്കവേ
നെറ്റിയിൽ തട്ടിയാ
 കല്ലിന്റ വേദന
അവളെയോ മണ്ണിതിൽ
വീഴ്ത്തിടുന്നു...

വേച്ചു വേച്ചവളൊന്നു
നിൽക്കുവാൻ ആയവേ
ആയിരം കല്ലുകളൊ-
രുമിച്ച് വന്നപ്പോൾ
ഭാണ്ഡമുപേക്ഷിച്ച് 
വിഷപ്പും മറന്നിട്ട്
പ്രാണനോടവളോ
യാത്രയോതി...

No comments:

Post a Comment