Saturday, February 18, 2012

മതമില്ലാത്ത രക്തത്തുള്ളികൾ

കൊന്നു തള്ളുവീൻ..
അരിഞ്ഞുവീഴ്ത്തുവിൻ..
ആക്രോശങ്ങൾ, അട്ടഹാസങ്ങൾ
മുഴങ്ങിക്കേൾക്കുന്ന മാറ്റൊലികൾ

തെരുവുകളിൽ ചുവന്ന-
രക്തം കലർന്ന മണ്ണിൻ ഗന്ധം
നിളകൾക്കും പുതുവർണ്ണം അരുണിമ
അസ്തമന ശോഭയല്ല..

പത്മ ലോചനം ഭീതിതം
മസ്തിഷ്കങ്ങളിൽ മർമ്മരം
കുഞ്ഞധരം വിറക്കുന്നു വിളിയിനി
അമ്മയെന്നാക്കണോ ഉമ്മയെന്നോ..

വളരുന്നതിൻ മുൻപായ് ഞെട്ടറ്റു-
വീണൊരാ പൂക്കൾക്ക് മുന്നിലായ്
താണ്ഡവമാടുന്ന മനുഷ്യപ്പിശാചുക്കൾ
ദൈവത്തെ വെല്ലു വിളിക്കുന്നവർ..

നിണവും നുണഞ്ഞങ്ങു പതിയെ
പിരിയുമ്പോൾ വൈരികൾ ഖഡ്ഗ-
ത്താലരികിലണഞ്ഞപ്പോൾ വാളുകൾ
മിന്നലായ് വീശിപ്പാഞ്ഞു.

ചികിത്സാലയത്തിൻ വിരിയിട്ട-
കട്ടിലിൽ ജീവനായ് കേണു പിടക്കുമാ
നേരത്ത് ചുടു രക്തം നൽകാനായോടി-
യണഞ്ഞവർ ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയും..

അരികിലണഞ്ഞില്ലയീ നേരമത്രയും
ദൈവസഹായികൾ* കൊലയാളികൾ
ദൈവത്തെ തുണക്കാനിറങ്ങുന്നവർക്കി-
വിടെയീ മർത്യനെ തുണക്കാനെവിടെ നേരം.

മുസ്ലീമിൻ രക്തം കയറ്റുവാനാകില്ല
മുസ്ലീമിൻ സിരകളിൽ വൈദ്യനോതി
മതമല്ല രക്തത്തിൻ ഗുണമാണ് മാനുഷാ
ജീവനെ എന്നെന്നും കാത്തിടുന്നോർ.

ഹിന്ദുവിൻ രക്തവും കേറ്റുവാനാകില്ല
ഹിന്ദുവിൻ സിരകളിൽ വൈദ്യനോതി
മുത്സിമിൻ രക്തം ഹിന്ദുവിനേകിടാം
കൃസ്ത്യന്റെ രക്തമീ ഇസ്ലാമിക്കും

മനസിലെ ചിന്തകൾ നോക്കിയല്ല-
വരുടെ രക്തത്തിൽ സാമ്യമിതെന്തൽഭുതം
അരുണവും ശ്വേതവുമായുള്ളണുക്കളിൻ
ചേർച്ചയിൽ മാത്രമായ് ജീവൻ കിട്ടി..

ജീവനുമായവർ തിരികെയണഞ്ഞപ്പോൾ
മത ഭീകരന്മാരോ ഓടിയെത്തി
മാനസം നിറയെ വിഷം നിറക്കുമ്പോൾ
ഉള്ളിലെ രക്തമോ കാഴ്ച നൽകി..

മതമല്ല, മാനവ സ്നേഹമാണീ ഭൂവിൽ-
മാഹാത്മ്യമെന്നൊരു തുള്ളി രക്തം തിരിച്ചറിഞ്ഞൂ
ആ നിണത്തുള്ളിയാ മർത്യന്റെ സിരകളിൽ
ആ തത്വശാസ്ത്രം നിറച്ചു വെച്ചു.

മത ഭീകരന്മാരവർ പടിയിറങ്ങി
തെരുവോരമെങ്ങും നടന്നു നീങ്ങി
മർത്യന്റെ മാനസം വിഷലിപ്തമാക്കുവാൻ
അവരിന്നുമീ വഴി നടന്നിടുന്നൂ...

അറിയുക സ്നേഹിതാ ഈ മതമേതുമേ
മാനവ സ്നേഹത്തിൻ ശത്രുവല്ല
മനുഷ്യനെ മനുഷ്യനായ് ദർശിക്കാനാവാത്ത
മർത്യന് മതങ്ങളും അന്യമല്ലോ..

No comments:

Post a Comment