Tuesday, February 14, 2012

ഒറ്റപ്പെടലുകൾ ഓർമ്മയുടെ വസന്തമാണ്.

നിഷ്ക്രയത്വങ്ങളിൽ
നിർനിദ്ര നിശകളിൽ
നിരാശയാമങ്ങളിൽ
നിതാന്ത മൌനങ്ങളിൽ
മുറിയിലെ തിരിവെട്ടം
അണയുന്ന നേരത്തും
ഓടിയെത്തുന്നിതാ
രാക്കിളിപ്പാട്ടുകൾ..

പഴമക്കാർ പാടിയ
പാട്ടിന്റെ പല്ലവി
ശ്രുതി തെറ്റാതോതുന്ന
രാക്കിളിപ്പാട്ടിലെൻ
പ്രണയഗീതത്തിൻ
താളം മുഴങ്ങുമ്പോൾ
ഓർമ്മതൻ തേന്മാവു
പൂക്കുന്നു പിന്നെയും

ഒരു കളിത്തോണി-
യായെന്റെ ജീവിത
നദികളിൽ അവളന്ന്
നീന്തിത്തുടിക്കവേ
മാരുതരൂപിയായ്
കരിഭൂതമെത്തിയെൻ
ജീവന്റെ ജീവനെ
കവർന്നെടുത്തല്ലോ..

പിന്നെയും ജീവിത-
വഴികളിലാ ഭൂതം
കയ്യും കണക്കുമില്ലാ-
തെന്നെ പ്രഹരിച്ച്
അവശനാമെന്നെ
ഉപേക്ഷിച്ചു പോകവേ
ഒരു കൈ സഹായമായ്
 വാസന്തമെത്തി..

വാസന്ത ദേവി തൻ
സ്നേഹാർദ്ര മനമെന്റെ
അജ്ഞത കളഞ്ഞെന്നിൽ
വിജ്ഞാനം ചൊരിയവേ
ഒരു മരച്ചില്ല തൻ
ഇലയിലൂടുതിർന്നുള്ള
വിഷബിന്ദു മനതാരിൽ
അഹന്തയെ തന്നു.

ഉറക്കെ ചിരിച്ചു ഞാൻ
നാടുകൾ നീളെ
ജ്ഞാനിയെന്നോതി
അഹങ്കരിച്ചീടവേ
ഒരു മഴത്തുള്ളിയെൻ
നെറുകയിൽ വീണതെൻ
മസ്തിഷ്ക കോശങ്ങൾ
നിർജീവമാക്കി...

അറിവിന്റെ ചിന്തകൾ
അവ്യക്തമായ് മാറി
അരികിലെ അണികളും
ശത്രുവായ് മാറി
വിജ്ഞാനമില്ലാത്ത
അന്ധമാം ഭൂവിലെൻ
 ജീവിതം വീണ്ടും
അനാഥമായ് മാറി.

പിന്നെയും പൂത്തു 
പാരിജാത പൂക്കൾ
പിന്നെയും കായ്ച്ചു
തൊടിയിലെ മാവുകൾ
പിന്നെയും പെയ്തൊരാ
വേനൽ മഴയിലെൻ
മസ്തിഷ്ക കോശത്തിൽ
ജീവൻ കിളിർത്തു.

അറിവിന്റെ പൂക്കളെൻ
കപോലാന്തരങ്ങളിൽ
പിന്നെയും പൂത്തൊരാ 
സുന്ദര യാമത്തിൽ
അരയാലിൻ കൊമ്പത്തെ
മുറിവാലൻ കിളിയോതി
ജ്ഞാനം കൊതിക്കുന്നോർ
അഹന്തയെ കൊല്ലുവിൻ..!

അറിവിന്റെ ഒരുമണി
എന്നോട് ചൊല്ലീ
ഒറ്റപ്പെടലുകൾ
ഓർമ്മ തൻ പൂക്കാലം
ഒറ്റപ്പെടാതിരിക്കുന്ന
കാലങ്ങൾ  ഹേ മർത്യാ
നിന്റെ കാല്പാടുകൾ 
ദർശിക്കയില്ല നീ..

ഒറ്റപ്പെടും ദുഖ 
നിമിഷങ്ങളോരോന്നും
മനമാകും പക്ഷിയെ
വഞ്ചിച്ചിടാതെ
ഓർമ്മയിൽ വിരിയുന്ന
വാസന്തം തേടി നീ
ചിറകിട്ടടിച്ചുകൊണ്ടു-
യരെ പറക്കുക..!

ഓർമ്മ തൻ മുത്തുകൾ
തേടിപ്പറക്കുമ്പോൾ
ദർശിക്കും അപരാധ
ചെയ്തികൾ മിഴികളിൽ
അവയെ പെറുക്കിയാ
കറയാർന്ന പാടുകൾ
തിരുത്തിക്കുറിച്ച്
മുന്നേറുക നീയെന്നും...!

No comments:

Post a Comment