Tuesday, February 14, 2012

ഭ്രാന്തിയമ്മ (കഥ)

ശ്യാം, എന്താണിത്  ഇന്ന് ഓഫീസിലൊന്നും പോകുന്നില്ലേ. സമയം എത്രയായെന്നാ വിചാരം...?
അല്ലെങ്കിൽ തന്നെ ആവശ്യത്തിന് ജോലി അടുക്കളയിലുണ്ട്, അതിലിടക്ക് മോന്റെ വിക്രുതികളും, എല്ലാം കൂടി ഞാൻ വട്ടു പിടിച്ചു മരിക്കുവാ ഇവിടെ. എന്നാലിതൊക്കെ അറിയാവുന്ന ഒരാൾ ഇവിടെ കൂർക്കം വലിച്ച് ഉറങ്ങുന്ന കണ്ടില്ലെ. കൊച്ചുകുഞ്ഞാണെന്നാ വിചാരം. സഹായിക്കണ്ട, സ്വന്തം കാര്യം മാത്രമെങ്കിലും നോക്കിക്കൂടെ, അതില്ല. നേരം ഉച്ചയാവോളം കിടന്ന് ഉറങ്ങിക്കോളും“

സരിതയുടെ ദേഷ്യം കലർന്ന പരിഭവം കേട്ടാണ് രാവിലെ ഉണർന്നത്. എന്തോ ഈ ദിവസം നരകത്തിലെ ഒരു ദിവസം പോലെ വിഷമം പിടിച്ചതാണെന്ന് മനസു പറഞ്ഞു. ഒരു ദിവസവും ഈ സുന്ദരജീവിതത്തിൽ നഷ്ടമാകരുതേ എന്ന് ചിന്തിച്ചിരുന്ന ഞാൻ ഈ ദിവസം എത്രയും വേഗമൊന്നു കൊഴിഞ്ഞു പോയെങ്കിലെന്ന് ചിന്തിച്ചു പോകുന്നതിനെ പറ്റി പറയാനായിരിക്കും വിരോധാഭാസം എന്ന വാക്ക് കണ്ടു പിടിച്ചതെന്നു തോന്നുന്നു.

ബ്രഷിൽ പേസ്റ്റ് തേച്ച് മെല്ലെ ബ്രഷ് ചെയ്യാനൊരുങ്ങുമ്പോൾ വെറുതെ കണ്ണാടിയിലേക്കൊന്നു നോക്കി.
ഇല്ല ഗ്ലാമറിന് ഇപ്പോളും കുറവൊന്നും വന്നിട്ടില്ല. മുഖം അല്പം തടിച്ചിട്ടുണ്ട്. ഉറക്കച്ചടവായിരിക്കാം,
ഇന്നലെ രാത്രി ഒരുപോള കണ്ണടച്ചില്ലല്ലോ. പുലർച്ചെ ആണ് ഒന്നുറങ്ങിയത്.  മനസിൽ ആ രൂപം മായാത്ത ഓർമ്മകളായി തളം കെട്ടി നിൽക്കുന്നത് ഇനിയും എന്തിനാണെന്നറിയില്ല. എന്തോ ചുരുങ്ങിയ ദിവസങ്ങളിൽ അത്രയധികം അടുത്തുപോയി. അന്നത്തെ സന്തോഷം ഇന്നത്തെ വേദനയായി ഭവിക്കുന്നു എന്നത് വിധിയുടെ കുസ്രുതികളിൽ ഒന്ന് തന്നെ.

സരിത എടുത്തു വച്ച ടിഫിൻ കാരിയർ എടുത്ത് ഓഫീസിൽ പോകാൻ കാർ സ്റ്റാർട്ട് ചെയ്യുമ്പോളും മനസ് വല്ലാതെ കലുഷിതമായിരുന്നു.

കാറിനടുത്തേക്ക് ഓടി വന്ന് സരിത ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെ എവിടെ പോകുന്നു എന്ന് ചോദിച്ചപ്പോളാണ് അക്കാര്യം വിട്ടു പോയന്നറിയുന്നത്..

“അല്ല എനിക്കറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ ശ്യാം. എന്താണ് ഇന്നലെ മുതൽ പറ്റിയത്. രാവിലെ എഴുന്നേറ്റാൽ ബ്രേക്ക് ഫാസ്റ്റ് വൈകുന്നതിന് വിശക്കുന്നെന്നും പറഞ്ഞ് സ്വൈര്യം തരാത്ത ശ്യാം ഇന്നിപ്പോൾ ചായ കുടിക്കാൻ വരെ മറന്നു പോകുന്നു. പറയൂ എന്താ ഇതൊക്കെ. എന്താ പറ്റിയത്. എന്നോട് പറഞ്ഞൂടെ.?”

“ഒന്നുമില്ലെന്റെ കൊച്ചമ്മിണീ.., രവിലെ എഴുന്നേൽക്കാൻ വൈകിയത് കൊണ്ടുള്ള തിരക്കിൽ വിട്ടു പോയതാണെന്നേ...
ആ കള്ളം അവൾ വിശ്വസിച്ചില്ലെന്ന് അവളുടെ മുഖം കണ്ടാലറിയാം. എങ്കിലും പിന്നീടുള്ള ചോദ്യങ്ങൾ ഇല്ലാതാക്കാൻ ആ ഉത്തരം സഹായിച്ചു. ചായ കുടിച്ചവസാനിപ്പിച്ച്  കൂടുതൽ ഉരിയാടാതെ കാറിനടുത്തേക്ക് നടന്നത് അവൾക്ക് വിഷമമുണ്ടാക്കിയോ ആവോ.

 കാർസ്റ്റീരിയോയിൽ നിന്നൊഴുകുന്ന മനോഹര സംഗീതം ആസ്വദിക്കാൻ കഴിയുന്നില്ല,  എന്നും നിശബ്ദമായ മനസിനെ ഉണർത്തുന്ന ബിതോവന്റെ സിംഫണി ഇന്ന് തലവേദനയുണ്ടാക്കുന്നു.
ഓഡിയോ ഓഫ് ചെയ്ത് മെല്ലെ കാർ കറുത്ത പരവതാനി വിരിച്ച പോലെ നിരന്ന റോഡിലൂടെ പാഞ്ഞു കൊണ്ടിരുന്നു. ഓഫീസിന്റെ കവാടത്തിൽ സെകുരിറ്റിയുടെ ഗേറ്റ് പാസ് വാങ്ങാൻ നിൽക്കാതെ അകത്തേക്ക് കടന്നത് അവനിൽ അസാരസ്യം ഉണ്ടാക്കിയിരിക്കണം. മുഖം വീർത്ത നേപ്പാളിപ്പയ്യന്റെ ഭാവം എന്നത്തെയും പോലെ ഇന്ന് എന്റെ മുഖത്ത് ചിരി പടർത്തുന്നില്ല.

ഓഫീസിൽ കയറി അലക്ഷ്യമായി ഫയലുകൾ മറിക്കുമ്പോൾ  ലീന കടന്നുവന്നത് അത്ര പിടിച്ചില്ല. എന്തെന്നറിയില്ല, ഇപ്പോൾ എന്റെ അരികിൽ ആരെങ്കിലും വരുന്നതോ സംസാരിക്കുന്നതോ എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു. എനിക്കെന്താണ് രണ്ട് ദിവസം കൊണ്ട് സംഭവിച്ചത്? അവരുടെ ഓർമ്മകൾ എന്തിനാണെന്നെ ഇത്രയധികം അസ്വസ്ഥമാക്കുന്നത്? അവരെക്കുറിച്ചോർത്തോ അതോ എന്റെ തന്നെ നഷ്ടമാണല്ലോ അതെന്നോർത്തോ?

അന്നൊരു ശനിയാഴ്ചയായിരുന്നു, പന്ത്രണ്ട് മണിക്ക് അടക്കുന്ന ബാങ്കിലേക്ക് ചെക്ക് മാറാനായി കാറിൽ നിന്നും ഇറങ്ങി ഓടുമ്പോളാണ് അവരെ ഞാൻ ആദ്യമായി കാണുന്നത്. റോഡ് മുറിച്ച കടക്കാനായി തത്രപ്പെടുന്ന അവരെ സഹായിക്കാൻ മനസു പറഞ്ഞെങ്കിലും ബാങ്ക് സമയം കഴിഞ്ഞ് വെറും കയ്യോടെ വീട്ടിലെത്തിയാൽ സരിതയുടെ വായിലെ ശകാരമോർത്തപ്പോൾ തൽകാലം വേണ്ടെന്നു വച്ചു. എന്നാൽ ബാങ്കിലെ തിരക്ക് മൂലം അന്ന് ബാങ്കിൽ നിന്നും ഇറങ്ങിയത് ഒരു മണിക്കൂറിനു ശേഷമായിരുന്നു. അപ്പോളും അതേ തത്രപ്പാടോടെ അവർ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ മനസിൽ എന്നോട് എനിക്കല്പം പുച്ചം തോന്നി. രണ്ട് മിനുറ്റ്  സമയമെടുത്ത് അവരെ സഹായിക്കാൻ  തുനിയാതെ ഇരുന്നതിലെ മനുഷ്യത്വ രാഹിത്യത്തിൽ എനിക്ക്  ലജ്ജ തോന്നി.

അവരെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കാനായി അവർക്കരികിലെത്തിയതും അവരെന്നെ മാറിലേക്ക് ചേർത്ത് പിടിച്ചതും ഒരുമിച്ചായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ പൊതുനിരത്തിലെ സ്നേഹാശ്ലേഷണത്തിലെ ലജ്ജ കൊണ്ടും ആകെ ചൂളിപ്പോയപ്പോയി. വീണത് വിഷ്ണുലോകമാക്കി മെല്ലെ അവരുടെ കൈവിടുവിക്കാൻ ശ്രമിച്ചപ്പോളാണ് അവരുടെ കൺകളിൽ നനവ് പടർന്നത് കണ്ടത്. ബാല്യത്തിൽ മരണത്തിന്റെ മഞ്ചലേറി ഒറ്റക്ക് വിട്ടുപോയ എന്റ അമ്മയോ ഇതെന്ന് ഒരു നിമിഷം ശങ്കിച്ചു. അവരുടെ കൈകൾ മെല്ലെ വിടുവിച്ച് അവരെ കാറിനടുത്തേക്ക് നടത്തി. കാറിൽ കയറിയതിനു ശേഷം അവർ കാട്ടിക്കൂട്ടിയ വിക്രകളിൽ നിന്നാണ് അതൊരു പാവം ഭ്രാന്തിയമ്മയെന്ന് തിരിച്ചറിയുന്നത്.

അവരുടെ വീടും സ്ഥലവും ചോദിച്ചറിയാൻ നന്നേ കഷ്ടപ്പെട്ടു. യാത്രയിലുടനീളം അവരുടെ കുടുമ്പത്തോട് ദേഷ്യവും പുച്ചവുമായിരുന്നു. വയസായ, മാനസിക നില തെറ്റിയ ഒരു സ്ത്രീയെ ടൌണിൽ ഒറ്റക്കിട്ടവരോട് നാലു വാക്ക് പറയാതെ തിരിച്ചിറങ്ങില്ലെന്നോർത്താണ് ആ വീടിനു മുൻപിൽ കാർ നിർത്തിയത്.

എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു, അവരെ തിരിഞ്ഞ് വിഷമിക്കുന്ന കുടുംബമായിരുന്നു എനിക്കാ വീട്ടിൽ കാണാനായത്. അവരെ കണ്ടതും നീല ചുരിദാറിട്ട ഒരു പെൺകുട്ടി ഓടി ഞങ്ങളുടെ അടുത്തെത്തി.

“അമ്മായീ എങ്ങോട്ടാ ഞങ്ങളോട് മിണ്ടാണ്ടെ പോയത്. ഞങ്ങളെന്തോരം വിഷമിച്ചെന്നറിയോ“

അമ്മ ഒന്നും മിണ്ടാതെ ആ പെൺകുട്ടിയെ അനുസരിച്ചു മുന്നോട്ട് നടക്കുക മാത്രം ചെയ്തു.

നിങ്ങൾ കയറി ഇരിക്കൂ. അവർക്ക് നല്ല സുഖമില്ല, ഞങ്ങളിനി അന്വേഷിക്കാത്ത സ്ഥലമില്ല, നാല്പത്തഞ്ച് വയസു തോന്നിക്കുന്ന യോഗ്യനായ ഒരു മനുഷ്യനാണ്, ആ അമ്മയുടെ മകനാണെന്നാണ് കരുതിയത്.
അവരുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ പൂമുഖത്തെ കസേരയിലിരുന്നു.

എന്റെ പേര് സേതുമാധവൻ, എന്റെ ഏച്ചിയാ.. അളിയൻ മിലിറ്ററീലാരുന്നു. നാട്ടിലേക്ക് വരുന്ന യാത്രയിൽ അറ്റാക്ക് വന്നു, രക്ഷിക്കാനായില്ല, ഇരുപത് വർഷായി, ഒരു മകനേയുള്ളൂ ഏച്ചിക്ക്, ഇപ്പോ എവിടാന്നറിയില്ല. നാലു വർഷം മുൻപേ ജോലി തേടിപ്പോയതാ.. ഇപ്പോ നിങ്ങടെ പ്രായംണ്ടാവും അവന്.. അവൻ പോയതോടെ ഏച്ചി ഇങ്ങനെയായി. പറഞ്ഞു നിർത്തുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു. ഈ മനുഷ്യനെയാണല്ലോ വിളിക്കാൻ തെറിയൊരുക്കി ഇത്ര നേരം കാത്തിരുന്നതെന്നോർത്തപ്പോൾ വിഷമം തോന്നി.

അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ആ അമ്മ ഓടി വന്നു, കയ്യിലെ പാൽഗ്ലാസ് എന്റെ നേരെ നീട്ടി..
അമ്മേ ഞാനിപ്പോ ചായ കുടിച്ചല്ലോ, ഇത് അമ്മ തന്നെ കുടിച്ചോളൂ..
അവർ മുഖമൊന്ന് വെട്ടിച്ചു പരിഭവിക്കുക മാത്രം ചെയ്തു..
വിരോധല്ലാച്ചാൽ അത് വാങ്ങിച്ചോളൂ ട്ടാ, ഏച്ചീടെ മോനാണെന്നോർത്താ ഈ സൽക്കാരം. സേതുവേട്ടൻ പറഞ്ഞു.
ഞാൻ അവർക്ക് നേരെ കൈ നീട്ടിയതും ആ മുഖം പൂർണ്ണചന്ദ്രനെപ്പോലെ തെളിഞ്ഞു..
അവർ തന്ന പാലും കുടിച്ച് പിന്നെ വരാമെന്ന വാക്കോടെ പടിയിറങ്ങുമ്പോൾ മനസിൽ പുതിയൊരു അമ്മയെ കിട്ടിയ സന്തോഷമായിരുന്നു.

വീട്ടിലെത്തി സരിതയോട് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അവൾക്കും ആ അമ്മയെ കാണാൻ താല്പര്യമായി. അങ്ങനെ അമ്മയില്ലാത്ത ഞങ്ങൾക്ക് രണ്ടുപേർക്കും പുതിയൊരു അമ്മയെ കിട്ടി. പിന്നെ ഇടക്കിടെ ഞങ്ങളാ വീട്ടിലെ സന്ദർശകരായി. ഞങ്ങൾ അവിടെ ചെല്ലുന്നതാവട്ടെ ആ കുടുംബത്തിന് ഏറെ സന്തോഷം നൽകുന്ന കാര്യമായത് ആ സന്ദർശനങ്ങൾ സുഖകരമായ അനുഭവമാക്കിയിരുന്നു.

ഇന്നലെ ആ ചിതയിലെ അവസാന കനലും കെട്ടടങ്ങിയ നേരം വീട്ടിലേക്കുള്ള യാത്രയിൽ സരിതയോട് എങ്ങനെ ഇക്കാര്യം പറയുമെന്ന ചിന്തയായിരുന്നു. സ്വതേ തൊട്ടാവാടിയായ അവൾക്ക് ഒരു മാസത്തേക്കുള്ള സങ്കടം ഇത് മതിയാവും. എന്നാൽ പറയാതിരുന്നാൽ ഇനി അങ്ങോട്ടുള്ള യാത്രക്ക് അവൾ വാശി പിടിക്കുമ്പോൾ എന്ത് പറയണമെന്നറിയാതെ വിഷമിക്കേണ്ടിയും വരും.

ഇന്നെനിക്ക് രണ്ട് സങ്കടമാണ് പ്രിയപ്പെട്ട അമ്മയുടെ വേർപാടിന്റെ വേദനക്കൊപ്പം ആ വേദന മറ്റൊരാളെക്കൂടി അറിയിക്കേണ്ട വേദനയും.

ഓഫീസിൽ വന്നത് വെറുതെയായി. ഒരു ജോലിയും നടന്നില്ലെന്ന് മാത്രമല്ല, സഹപ്രവർത്തകരെ അല്പസ്വല്പം വെറുപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഉച്ചക്ക് ശേഷം  ലീവെഴുതി മാനേജറുടെ മേശപ്പുറത്തേക്കിട്ട് ഇറങ്ങുമ്പോൾ മനസിൽ സരിതയോട് പറയാനുള്ള കള്ളങ്ങൾ ഒരുക്കൂട്ടി വെച്ചിരുന്നു.

കാറിന്റെ ശബ്ദം മുറ്റത്ത് കേട്ടപ്പോൾ തന്നെ വീടിന്റെ മുൻ വാതിൽ തുറക്കപ്പെട്ടു.
എന്തേ ശ്യാം. എന്തുണ്ടായി? സുഖമില്ലേ? സരിതയുടെ ആകാംക്ഷ നിറഞ്ഞ ചോദ്യം.
ഏയ് ഒന്നുമില്ല അമ്മിണിക്കുട്ടീ. ആകെ ഒരു അസ്വസ്ഥത. അപ്പോൾ ഇങ്ങ് പോന്നു, എനിക്ക് ടെൻഷൻ വന്നാൽ അത് മാറ്റാനുള്ള മരുന്നല്ലേ എന്റെ ഈ അമ്മിണിക്കുട്ടി.
കൊള്ളാമല്ലോ.. ഇന്നെന്താ നല്ല റൊമാന്റിക് ആണല്ലോ. രാവിലെ ഓഫീസിൽ പോയതോ മുഖത്ത് കാറും കോളുമായാ. ഉച്ചക്കേ വരുന്നത് കണ്ടപ്പോൾ മനുഷ്യൻ ശരിക്കും പേടിച്ചു. എന്നിട്ടിപ്പോൾ റൊമാൻസ് കണ്ടില്ലേ..ഉച്ചവെയിലേറ്റ് വട്ടായോ ഈശ്വരാ..?   അതൊക്കെ പോട്ടെ എന്താ ശ്യാം അസ്വസ്ഥതക്ക് കാരണം.
ഏയ്, അതിനും മാത്രം ഒന്നുമില്ലെടീ.  ഞാൻ അവിടെ പോയിരുന്നു.
എവിടെ ശ്യാം?
ചിക്കാരപ്പുറത്ത്, നമ്മുടെ ഭ്രാന്തിയമ്മേ കാണാൻ.
എന്ത് പറ്റി അമ്മക്ക്?
അമ്മക്കൊന്നും പറ്റിയില്ല, പറ്റിയത് നമുക്കാടീ..
അതെന്താ?
അവര് നമ്മുടെ ആരാ? നമ്മളെന്തിനാ അവരെ ഇത്രയധികം സ്നേഹിച്ചത്?
അതെന്താ ഇപ്പോ ഇങ്ങനൊക്കെ പറയാൻ ശ്യാം
ഒന്നുമില്ല അവരു പോയെടീ..
എങ്ങോട്ട് പോയെന്ന്?
ഇന്നലെ അവരുടെ മകൻ വന്നിരുന്നു, ഇന്ന് രാവിലെ അവന്റെ കൂടെ അവർ ബാംഗ്ലൂർക്ക് പോയത്രേ, അയാൾക്കവിടെ എന്തോ ബിസിനസാണു പോലും. എന്നാലും നമ്മളോടൊരു യാത്ര പോലും പറയാതെ പോയെന്നോർത്തപ്പോൾ വിഷമം തോന്നി, അത്രേയുള്ളൂ, ഓഫീസിലിരുന്ന് ജോലി ചെയ്യാനൊരു മൂഡില്ല, അപ്പോളീങ്ങു പോന്നു.
ഓഹ് അതാണോ ശ്യാം, അത് മറന്നേക്കൂ, നമ്മൾ ഒരുപാട് പ്രാർഥിച്ചതല്ലേ, അവർക്ക് അവരുടെ മകനെ കിട്ടാൻ,  ദൈവം നമ്മുടെ പ്രാർഥന കേട്ടല്ലോ..
എന്നാലും നമ്മളോടൊരു യാത്ര പോലും പറയാതെ.......
എന്റെ ശ്യാം. നമുക്ക് നമ്മളേ കാണൂ എന്നും, പിന്നെ അവർ യാത്ര പറയാതെ പോയത്  അയാൾക്ക് അവിടെ തിരക്കായിരിക്കും, സമയം കിട്ടിക്കാണില്ല അത് കൊണ്ടാവും.
എന്നെ സമാധാനിപ്പിക്കാനായി അവളങ്ങനെ പറഞ്ഞെങ്കിലും അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു. മരിച്ചു പോയ ആ അമ്മയെപ്പറ്റി നിസാരമെങ്കിലും ഇല്ലാക്കഥ പറഞ്ഞ എന്റെ മനസിനിപ്പോൾ പിടയുന്ന വേദനയാണ്. എങ്കിലും ഒരു ഉരുൾപൊട്ടൽ ശാന്തമാക്കിത്തീർക്കാൻ  കഴിഞ്ഞ  ചാർതാർഥ്യം  എന്റെ മുഖത്തുണ്ടായിരുന്നിരിക്കണം. സരിതയുടെ സമാധാന വചനങ്ങൾ കേട്ട് ഞാൻ ത്രിപ്തനായതാണെന്നോർത്ത് ആ ചാരിതാർഥ്യത്തെ അവൾ തെറ്റിദ്ദരിക്കുകയും ചെയ്തിരിക്കാം.

No comments:

Post a Comment