Sunday, April 19, 2015

അർത്ഥാന്തരങ്ങൾ

നിലവിലെ ഒരു ചിത്രം വരച്ചു കാണിക്കാനാണ് ഞാൻ ഒരുമ്പെടുന്നത്,
സത്യത്തിൽ അതിന്റെ യാതൊരാവശ്യവും ഉണ്ടെന്ന് തോന്നിയിട്ടല്ല, എങ്കിലും വെറുതെ ഒരു മോഹം മനസിൽ നിറഞ്ഞത് പോലെ...
ഒറ്റപ്പെട്ടു കിടക്കുന്ന മരുഭൂമിയിൽ ഏകനായി എനിക്കെന്താണ് ജോലിയെന്ന് പലരും അന്വേഷിച്ചേക്കും. സത്യത്തിൽ, എനിക്കിവിടെ ജോലിയുണ്ടെന്ന് പറയാനാവില്ല, എന്നാൽ ഓരോ മാസം കടന്ന് പോകുമ്പോൾ എന്റെ കയ്യിലേക്ക് ശമ്പളമെന്ന പേരിൽ എന്നെ സംബന്ധിച്ചിടത്തോളം നല്ലൊരു തുക തന്നെ വന്നു ചേരാറുണ്ട്.
പരന്നു കിടക്കുന്ന മരുഭൂവിൽ ഇപ്പോൾ തണുപ്പ് കാലമാണ്. സിമന്റു കട്ടകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ എന്റെ ഇടുങ്ങിയ മുറിയുടെ മേൽക്കൂരയുടെ മൂലയിൽ ഏതോ പ്രാവ് മുട്ടയിട്ടു വിരിയിച്ചിരിക്കുന്നു, നേരെ പിന്നിലെവിടെയോ നാട്ടിലെ കൂരാറ്റക്കിളിയെ പോലെ തോന്നുന്ന ഒരു കുഞ്ഞുകിളി മുട്ടയിട്ടിട്ടുണ്ടെന്ന് തോന്നുന്നു. ഇടക്കിടെ കീയോം കീയോം വിളികൾ കേൾക്കാം.
ഓരോ തണുപ്പ്കാലത്തിലും എന്റെ കുഞ്ഞു മുറിയിലെ നിശബ്ദതയുമായി യുദ്ധം ചെയ്യാനെന്നോണം അഥിതികൾ ഇവിടെയെത്താറുണ്ട്. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾക്ക് ചിറക് മുളച്ചുയരുമ്പോൾ ഒരു യാത്ര പറയാൻ പോലും നിൽക്കാതെ അവ സ്വന്തം വഴി തേടി പറന്ന് പോകും..
ഇവിടത്തെ ഭൂമി ശാസ്ത്രത്തെ സൂചിപ്പിച്ചില്ലെന്ന് തോന്നുന്നുണ്ട് അല്ലേ, കടൽ ജലത്തിനു മുകളിലൂടെ നടന്നു ചെന്ന്  ചുറ്റും നോക്കിയാൽ എന്താണ് കാണുന്നത്? കാഴ്ചയാണ് ഇവിടെയും, ചുറ്റു ഭാഗം പരന്ന് കിടക്കുന്ന മരുഭൂമി തന്നെ..
അവിടവിടെ കോൺക്രീറ്റ് പോസ്റ്റുകളിട്ട്  ഇരുമ്പുകമ്പികൾ വലിച്ച് കെട്ടി ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ സെൻസർ യന്ത്രങ്ങൾ ഘടിപ്പിച്ച ശക്തമായ ഒരു സെക്യൂരിറ്റി സിസ്റ്റമൊക്കെ കാണാം. മൂന്ന് നാലു കിലോമീറ്റർ അകലെയായി അവ്യക്തമായി കാണുന്ന മതിൽക്കെട്ടുകൾ ഇവിടത്തെ വ്യോമസേനയുടെ ആസ്ഥാനമാണ്.
ഇടുങ്ങിയ മുറി വ്യോമസേനാ ആസ്ഥാനത്തേക്ക് വല്ലപ്പോളും കടന്നുപോകുന്ന വാഹനങ്ങളെ, ആളുകളെ പരിശോധിച്ച ശേഷം കടത്തി വിടാനുള്ള ചെക്ക് പോയിന്റുകളിൽ ഒന്നാണ്. വ്യോമസേനാ ആസ്ഥാനത്തിന്റെ ഏഴ് ഗേറ്റുകളിൽ വളരെ കുറവ് മാത്രം ഉപയോഗിക്കുന്ന ഒരു ഗേറ്റാണിത്.
എന്റെ ജോലിയും ജീവിതവും തീറ്റയും കുടിയും ഉറക്കവും എല്ലാം റോഡ് ബാരിയറിനോട് ചേർത്ത് നിർമ്മിക്കപ്പെട്ട കൊച്ചു മുറിക്കുള്ളിൽ തന്നെയാണ്.
ഒറ്റയായി, ഏകനായി നിങ്ങളെങ്ങനെയാണ് ജീവിതം മുന്നോട്ട് തള്ളി നീക്കുന്നത് എന്നാണോ ഇപ്പോൾ നിങ്ങൾ  ചോദിക്കാനൊരുങ്ങുന്നത്?
സത്യം പറഞ്ഞാൽ, മനുഷ്യരല്ലെങ്കിലും ജീവിതത്തിന് എന്നും ഒരു കൂട്ടുണ്ടാവാറുണ്ട്,
കുറെ ദിവസമായി എന്നെ ചുറ്റിപ്പറ്റി അവളുണ്ട്, ഒരു സുന്ദരിപ്പൂച്ച..
ഓരോ ദിവസം പുലരുമ്പോളും എന്റെ മുറിയുടെ വാതിൽക്കൽ വന്ന് എന്നെ നോക്കി അവളങ്ങനെ നിൽക്കുന്നത് കാണാം. ആദ്യമൊന്നും അവളെ ശ്രദ്ധിക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല.
ഇത്രത്തോളം മികച്ച ജന്മമായ ഞാൻ കേവലം ഒരു പൂച്ചയോട് കൂട്ടുകൂടാനോ കുശലം ചൊല്ലാനോ നിൽക്കുന്നതെന്തിനാണ്..?
പക്ഷെ, മനസ് മടുത്ത, ജീവിതത്തോട് വിരക്തിയും തന്നോട് തന്നെ ദേഷ്യവും തോന്നിയ ഒരു നാൾ മുതൽ ഞങ്ങൾ കൂട്ടാണ്..
കൂട്ട് എന്ന് പറയുമ്പോൾ ഒരുമിച്ചുണ്ണും, ഒരുമിച്ച് നടക്കും, കിടത്തം മാത്രം വേറെ വേറെയാണ്..
കിടത്തം വേറെയാക്കിയതിനു പിന്നിലും ഒരു കഥയുണ്ടെന്ന് പറയാം..
അന്ന് അവളെ കെട്ടിപ്പിടിച്ച് കിടക്കയിൽ കിടന്ന് സ്വപ്നം കാണാൻ തുടങ്ങിയപ്പോളാണ് അവളെന്റെ ദേഹത്ത് കയറി ചാടിമറിഞ്ഞ് കളിക്കാൻ തുടങ്ങിയത്.                                 തളിർത്തുവന്ന സ്വപ്നച്ചെടി വേരോടെ പിഴുതെറിയപ്പെടാൻ പ്രവർത്തനം കാരണമായതിനാൽ അന്നുമുതൽ ഞാനവളെ പുറത്താക്കുകയായിരുന്നു.
സാല്വിയ എന്ന പൂച്ചയെ കുറിച്ച് പറയുമ്പോൾ അവളൊരു വെറും പൂച്ചയാണെന്ന് കരുതരുത്.
ക്ഷമിക്കണം, നിങ്ങൾക്കവൾ ഒരു സാധാരണ പൂച്ച തന്നെയായിരിക്കാം എന്ന് തോന്നുന്നുണ്ട്, പക്ഷെ എനിക്കവളെ ഒരു വെറും പൂച്ചയായി കാണുക ബുദ്ധിമുട്ടാണ്..
ജീവിതത്തിന്റെ ഏതോ ഒരു ഘട്ടത്തിൽ എന്നിൽ നിന്നും അപ്രത്യക്ഷമായ ദയ, കാരുണ്യം, ഇഷ്ടം, വാത്സല്യം, സ്നേഹം തുടങ്ങിയ വികാരങ്ങളെല്ലാം അല്പമായ അളവിലെങ്കിലും എന്നിൽ തിരിച്ചെത്തിച്ചത് അവളായതിനാൽ എനിക്കവൾ ഒരു അൽഭുത ജന്മമാണെന്ന് തോന്നാതെ തരമില്ലല്ലോ.
ഞാൻ ഒരു മനുഷ്യനായിരുന്നു, ഇപ്പോൾ ഒരു മനുഷ്യനാണോ എന്ന് ചോദിച്ചാൽ ഉറപ്പിച്ചു പറയുക വയ്യ, ഒരു പക്ഷേ മനുഷ്യരൂപം കൊണ്ട ഒരു പൂച്ചയാവാം, അല്ലെങ്കിലൊരു ഒട്ടകം..
ഒട്ടകവുമായി എനിക്കുള്ള ബന്ധം തുടങ്ങുന്നതും സാല്വിയയിലൂടെ തന്നെയാണ്, മരുഭൂമിക്ക് നടുവിൽ താബൂക്ക് കട്ടകൾ കെട്ടിയുണ്ടാക്കിയ ഇടുങ്ങിയ കുടുസ്സുമുറിക്ക് ചുറ്റും നിരന്ന് കിടന്ന മരുഭൂമിയിൽ അലഞ്ഞ് തിരിയുന്ന ഒട്ടകങ്ങളെ നിങ്ങൾ കാണുന്നില്ലേ..?
അതെ, വസ്ത്രധാരണം കൊണ്ട് സ്ത്രീയെന്നോ പുരുഷനെന്നോ വേഗത്തിൽ മനസിലാക്കാനാവാത്ത, തലയും പാതി മുഖവും ഷാൾ കൊണ്ട് കെട്ടി മറച്ച് നാട്ടിലെ സ്ത്രീകൾ ധരിക്കുന്ന സൽവാറ് പോലെ ഒന്നുകൊണ്ട് വസ്ത്രധാരണം ചെയ്ത പാകിസ്താനി മനുഷ്യനോടൊപ്പം അനുസരണയോടെ അലഞ്ഞു തിരിയുന്ന ഒട്ടകങ്ങൾ തന്നെ.
എനിക്ക് വെറുപ്പായിരുന്നു മനുഷ്യനോട്, എനിക്ക്  കുടിക്കാൻ കരുതി വെക്കുന്ന വെള്ളം ചോദിച്ച് അയാൾ മിക്കവാറും എന്റെ അടുത്ത് വരുമായിരുന്നു. ദാനം നൽകുന്ന ജലമാകട്ടെ ചില നിദ്രയെത്താത്ത രാത്രികളിൽ എന്നെ വല്ലാതെ ദാഹിച്ചവശാനാക്കിയിട്ടുമുണ്ട്.
അയാളെന്നോട് സംസാരിക്കാനും കൂട്ടുകൂടാനും വന്നപ്പോളെല്ലാം ഞാൻ അയാളെ ആട്ടിയകറ്റിയത് അയാളൊരിക്കലും ചോദ്യവുമായി വീണ്ടും ഇവിടെ എത്താതിരിക്കാൻ തന്നെയാണ്. അല്ലെങ്കിൽ തന്നെ മനുഷ്യർ, എനിക്ക് വെറുപ്പാണ് വർഗ്ഗത്തോട്..
സാല്വിയയിൽ നിന്നും നമ്മളേറെ വിട്ട് മറ്റൊരു വിഷയത്തിലേക്ക് കടന്നുപോയിട്ടുണ്ടെന്നാണ് തോന്നുന്നത് അല്ലെ?
സാല്വിയ ഏകാന്തമായ മരുഭൂവിൽ എത്തപ്പെട്ടത് എങ്ങനെയെന്ന് ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്, ഒരു പക്ഷെ എന്നെ പോലെ സ്വന്തം വർഗ്ഗത്തിലെ ബുദ്ധിമാന്മാരെന്ന് സ്വയം വിശ്വസിക്കുന്ന മേലാളന്മാരാൽ ആട്ടിയകറ്റപ്പെട്ട് ഗതി കെട്ടലഞ്ഞ് വന്ന് ചേർന്നതാവാമെന്ന് ഞാൻ ചിന്തിച്ചു.
ഒരിക്കൽ അതേക്കുറിച്ച് ഞാൻ സാല്വിയയോട് ചോദിക്കുകയുണ്ടായി,
ങാവ്യൂ.. മ്യാവൂ.. എന്ന് വലിയ ശബ്ദത്തിൽ ചിരിച്ച് അവൾ ഒഴിഞ്ഞു മാറിക്കളഞ്ഞു. വികൃതിപ്പൂച്ച..!
അവളെന്നെപ്പോലെയല്ല, ബുദ്ധിമതിയാണ്.  എത്ര ആട്ടിയകറ്റപ്പെട്ടാലും അവളത് കാര്യമാക്കാറില്ല, ഇവിടെയുള്ള ജൈവവും അജൈവവുമായ എല്ലാ വസ്തുക്കളുമായും അവൾ കൂട്ടാണെന്ന് തോന്നുന്നുണ്ട്.
മരുഭൂമിയിൽ ചാഞ്ഞും ചരിഞ്ഞും വേഗത്തിൽ പറന്നകലുന്ന ഹൊബാറപ്പക്ഷികളോട് വരെ അവൾ കൂട്ടുകൂടാൻ ഓടിച്ചെല്ലുന്നത് കാണാറുണ്ട്, അവറ്റകൾ പക്ഷെ പിടികൊടുക്കാറില്ല, പറന്നകലും. കൊന്നുതിന്നാനാണെന്ന് കരുതി പേടിച്ച് പായുന്നതാവാം. പക്ഷെ സല്വിയക്ക് അവറ്റകളെ കൊല്ലാനാവുമോ? ഇല്ലെന്നാണ് എന്റെ വിശ്വാസം..
എന്നാൽ എനിക്കവറ്റകളെ കൊന്ന് തിന്നാൻ കൊതിയാണ്, ഇവിടത്തെ അറബികളുടെ ഇഷ്ടഭക്ഷണമാണത്രെ ഹൊബാറകൾ, അതീവ സ്വാദിഷ്ടമായ ഹൊബാറകളുടെ മാംസം ഔഷധഗുണമുള്ളതും ആരോഗ്യവും യുവത്വവും നിലനിർത്താൻ പര്യപ്തവുമാണത്രെ, അതുകൊണ്ട് തന്നെ ഹൊബാറകളുമായി കൂട്ടുകൂടാൻ ഞാൻ അവളെ നന്നായി പ്രോത്സാഹിപ്പിക്കാറുണ്ട്.മുന്നിലേക്കും പിന്നിലേക്കും വളരെ വേഗതയിൽ തിരിഞ്ഞു പറക്കാൻ കഴിയുന്ന അവറ്റകളെ ചതിയിലൂടെയല്ലാതെ വേട്ടയാടുക ബുദ്ധിമുട്ടാണ്.
ഹൊബാറയുടെ മാംസത്തിന്റെ രുചി പറഞ്ഞുവന്നപ്പോളാണ് പഴയ ഒരു ചരിത്രം ഓർമ്മ വരുന്നത്. നിലവിലെ ഒരു ചിത്രം വരക്കാൻ ശ്രമിച്ച്, ചിത്രം ചരിത്രത്തിലേക്ക് വഴിമാറുന്നത് നല്ല ശീലമല്ലെന്ന് എനിക്കറിയാതെയൊന്നുമല്ല, എങ്കിലും വേരുകളെ അവഗണിച്ച് ഒരു പാഴ്മരത്തിന്റെ പോലും കഥപറയുന്നത് എങ്ങിനെയാണ്?
മലയാളനാടിനെക്കുറിച്ച് നിങ്ങൾ വാ തോരാതെ പറയാറുണ്ടല്ലോ, എനിക്കും പറയാനുണ്ട് ചിലതെല്ലാം,
 എന്റെ നാട്ടിൽ ഒരോ മഴക്കാലത്തും മരക്കൊമ്പുകൾക്കിടയിൽ നിന്നോ കുറ്റിച്ചെടികൾക്കിടയിൽ നിന്നോ ക്വക്ക്..ക്വക്ക്..ക്വക്ക്  ശബ്ദത്തിൽ കുളക്കോഴികൾ കരയുന്നത് കേൾക്കാം.
കുളക്കോഴിയെ കണ്ടിട്ടില്ലേ? മങ്ങിയ കറുപ്പ് നിറമുള്ള ദേഹവും,  മുഖം, കഴുത്തിന്റെ കീഴ് ഭാഗം, മാറിടം എന്നിവ തൂവെള്ളയുമാണ് അവക്ക്. ചെറിയ വാലിനടിയിൽ തവിട്ടുനിറം കലർന്ന ചുവപ്പ് നിറം കാണാം.
ഹൊബാറപ്പക്ഷികളുടെ മാംസത്തിന്റെ രുചി ഞാൻ കുളക്കോഴിയുടെ ഇറച്ചിയുടെ രുചിയുമായി സങ്കല്പിക്കാറുണ്ട് എന്നത് തന്നെയാവും ചിന്ത വളഞ്ഞ് പുളഞ്ഞ് കേരളത്തിലേക്ക് കടക്കുവാനുണ്ടായ കാരണം എന്ന് തോന്നുന്നു.
  വൈകുന്നേരവും ഒരു നേർത്ത മൂളലോടെ മഴ പെയ്യുണ്ടായിന്നു, കുളക്കോഴി വേട്ടക്ക് പറ്റിയ നേർത്ത മഴ, ഒന്നിനെ കിട്ടിയാൽ മസാല തേച്ച് ചുട്ടെടുത്ത് വർഗ്ഗീസേട്ടൻ രഹസ്യമായി വാറ്റുന്നതിൽ നിന്നും നൂറ് മില്ലിക്കൊപ്പം വിഴുങ്ങുന്ന സ്വപ്നം കണ്ട് നടക്കുന്ന നേരത്താണ് ഒരു രോദനം, ഒപ്പം ഒരു കൂട്ടം ആളുകളുടെ ഓട്ടത്തിന്റെ, കിതപ്പുകളുടെ, കാലടികളുടെ ശബ്ദം.
വേട്ടക്കാരാൽ വേട്ടയാടപ്പെട്ട, കടിച്ച് കുടഞ്ഞ് വലിച്ചെറിയപ്പെട്ട ഒരു പെൺപക്ഷിയുടെ രോദനം.
കൌതുകം തന്നെയാണ് ആദ്യം തോന്നിയത്, മരണത്തോട് മല്ലടിക്കുന്ന ജീവന്റെ പിടച്ചിൽ കാണുക എന്തൊരു ഹരമാണെന്ന് നിങ്ങൾക്ക് മനസിലാവുകയില്ലെന്ന് തോന്നുന്നുണ്ട്..
രസകരമായിരുന്നു കാഴ്ച, ഒറ്റപ്പെട്ട, വള്ളിപ്പടർപ്പുകൾ പടർന്ന ഭൂതലത്തിലെ കിടന്നാൽ ഒരാൾക്ക് മുങ്ങാൻ വെള്ളമുള്ള ചെറിയ ഇടത്തോടിനുള്ളിൽ കൈകാലുകളിട്ടടിച്ചു കരഞ്ഞ സ്ത്രീരൂപത്തെ ഞാൻ ഏറെ നേരം നോക്കി നിന്നു. വേഗത കുറഞ്ഞ് കുറഞ്ഞ് കൈകാലുകളുടെ ചലനം നിലച്ചപ്പോൾ പക്ഷെ, കൌതുകമെന്നത് ഒരു സഹതാപത്തിലേക്ക് വഴിമാറിക്കഴിഞ്ഞിരുന്നുവോ എന്തോ? ഏയ്അതിനു വഴിയില്ല, എന്നാൽ ഉറപ്പിച്ചു പറയാനും വയ്യ.
വിധിയാണ്, വിധിയെ തടുക്കാൻ നമ്മൾക്കെന്താണ് അവകാശം,
കുറ്റബോധമോ ദുഖമോ ഭയമോ തോന്നിയിട്ടില്ലെന്നത് പക്ഷെ ഉറപ്പിച്ച് പറയാനാവുന്ന സത്യമാണ്. അവരുടെ ഇരയെ അവർ ഭക്ഷിച്ചു കഴിഞ്ഞിരിക്കുന്നു, അവളായിരുന്നില്ല എന്റെ ഇര, കുളക്കോഴികളുടെ മാംസത്തിന്റെ രുചി മറ്റൊന്നിനും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നതേയില്ല. ഞാൻ എന്റെ ഇരയെ ലക്ഷ്യമാക്കി നടന്നു.
പോലീസുകാരുടെ ബൂട്ടടി ശബ്ദം ഉമ്മറത്ത് പതിച്ച രണ്ടാമത്തെ നാൾ, എനിക്ക് പക്ഷെ അല്പം ഭയക്കേണ്ടി വരിക തന്നെ ചെയ്തിട്ടുണ്ട്.
വിലങ്ങുകൾ, മർദ്ധനങ്ങൾ, ജയിലറയിലെ ഏകാന്തത, ഒന്നും എന്നെ അത്രത്തോളമൊന്നും വിഷമിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല, എന്നാൽ മഴക്കാലത്തെ കുളക്കോഴി മാംസത്തിന്റെ നഷ്ടം എനിക്ക് അസഹ്യമായിരുന്നു.
ദിവസങ്ങൾ എണ്ണിയിട്ടില്ല, എന്നോ ഒരിക്കൽ പുറത്തിറങ്ങി കഴിഞ്ഞപ്പോൾ ജയിലറയുടെ ഏകാന്തതയേക്കാൾ വലിയ ഏകാന്തത അനുഭവിക്കേണ്ടി വന്നത് നേരാണ്.
പിന്നീടെന്തൊക്കെയാണ് സംഭവിച്ചതെന്നറിയില്ലഅവരിൽ ആറിനെയും കൊന്ന് തള്ളിയത് ഒരു നേട്ടമാണ്. ആദ്യത്തെ കൊല മനസിൽ അടക്കാനാവാതെ പോയ ദേഷ്യമായിരുന്നെങ്കിൽ, പിന്നീടുള്ളതെല്ലാം രസകരമായ മരണവെപ്രാളം ആസ്വദിക്കുമ്പോഴുള്ള അനുഭൂതി തേടിയായിരുന്നു.
ഭയമാകുന്നുണ്ടോ നിങ്ങൾക്ക് ? എന്തിനാണത്.. സത്യത്തിൽ ഞാൻ കൊല ചെയ്യാത്ത ഒരു സ്ത്രീയുടെ പേരിൽ മാത്രമേ ഇപ്പോളും ഞാൻ കൊലപാതകിയായി അറിയപ്പെടുന്നുള്ളൂ.
കല്ലേറുകളേറ്റത് മുഴുവൻ ഭ്രാന്തിന്റെ പേരിലാണ്, ഭ്രാന്തനെയും നിങ്ങൾക്ക് പേടിയാണല്ലോ അല്ലെ?
ഞാൻ ചോദിക്കട്ടെ, നിങ്ങൾക്ക് പേടിയല്ലാത്തതെങ്കിലുമുണ്ടോ..? ഭീരുക്കൾ..!
എന്ത് ഭ്രാന്ത്, എനിക്ക് ഭ്രാന്താണെന്ന് പറയുന്നവനാണ് ഭ്രാന്ത്. താടിയും മുടിയും വെട്ടാതിരിക്കുന്നവന് ഭ്രാന്താണെന്നാണോ, അതോ നനച്ച് കുളിക്കാതിരുന്നാലാണോ ഭ്രാന്ത്?
ഇല്ല അത് രണ്ടും ഭ്രാന്തല്ല, വിശപ്പടക്കാൻ പോലും പണമില്ലാതായ ഒരുവൻ താടിയും മുടിയും വെട്ടുന്നതെങ്ങിനെയാണ്.. ശവങ്ങളുടെ മണവും രുചിയും കലർന്ന ജലാശയങ്ങളിലെ വെള്ളത്തിൽ വൃത്തിയുള്ള മനുഷ്യൻ എങ്ങനെ കുളിക്കാനാണ്..?
സഹിക്കവയ്യാതായപ്പോൾ പുറപ്പെട്ടത് യാത്രകളിലേക്കായിരുന്നു, യാത്രകൾ, നിലക്കാത്ത യാത്രകൾ..! ഒന്നും മനസിലാവാത്ത, മനസിലാക്കാത്ത മനുഷ്യന്റെ പാഴ്യാത്രകൾ.. കഴിഞ്ഞുപോയതിൽ ഒടുക്കത്തെ യാത്രയാവട്ടെ എന്നെ ഈ മരുഭൂമിയിലെത്തിക്കപ്പെട്ടിരിക്കുന്നു..
വിഷയത്തിൽ നിന്നും വ്യതിചലിച്ചു പോയതിൽ ക്ഷമ ചോദിക്കുന്നു. ഭൂതകാല ചരിത്രത്തിൽ ജീവിക്കാനാവില്ലല്ലോ, വർത്തമാനത്തിലേക്ക് മടങ്ങി വന്നല്ലേ മതിയാവൂ..
സാല്വിയയിലേക്ക് തിരിച്ചു വരാം, ഒട്ടകങ്ങളെ അവൾക്കിഷ്ടമാണ്, ഒട്ടകങ്ങളെത്തുമ്പോൾ അവൾ മരുഭൂമിയിലേക്ക് കുതിച്ചോടും, ചിലപ്പോളൊക്കെ ഒട്ടകപ്പുറത്തേക്ക് വലിഞ്ഞ് കയറാൻ ശ്രമിക്കുന്നത് കാണാം. അതുകൊണ്ടാവണം, ഒട്ടകത്തെ മേയ്ക്കുന്ന പാകിസ്ഥാനിക്ക് അവളെ കണ്ണെടുത്താൽ കണ്ടുകൂടാ.. ഇടക്കയാൾ അവളെ ചീത്ത വിളിക്കുന്നത് അകലെ നിൽക്കുന്ന അയാളുടെ ചുണ്ടനക്കങ്ങളിലൂടെ കാണാനാവാറുണ്ട്.
കഴിഞ്ഞ വൈകുന്നേരത്തിലാണ് കുറെ ദിവസത്തിനു ശേഷം അയാൾ എന്റെ അരികിലേക്ക് വന്നത്. പൂച്ചയെ വളർത്തുന്നെങ്കിൽ അച്ഛടക്കത്തോടെ വളർത്തണമെന്ന് അയാളെന്നെ ഉപദേശിക്കാൻ വന്നിരിക്കുന്നു.
സാല്വിയയുടെ തന്തയോ തള്ളയോ ഞാനല്ലെന്ന് പറയണമെന്നുണ്ടായിരുന്നു, എങ്കിലും കൂട്ടുകാരിക്ക് വേണ്ടി, ക്ഷമയോടെ വെറുതെ ചിരിച്ചു കാണിച്ചതേയുള്ളൂ..
അയാൾക്കത് ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു, ശകാരങ്ങൾ ഏറ്റുവാങ്ങുമ്പോളും ചിരിക്കാനാവുന്നത് ഒരു പക്ഷെ അയാളുടെ നാട്ടിൽ മാന്യതയുടെ ലക്ഷണം ആയിരിക്കാം,
അയാൾ എന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത് പോലെ കണ്ടപ്പോൾ ചെറിയ രസം തോന്നിത്തുടങ്ങി..
മരുഭൂമിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവനാണല്ലോ. ഹൊബാറപ്പക്ഷികളെ പിടികൂടാനുള്ള വല്ല വിദ്യയും അയാളുടെ കൈവശം കാണുമെന്ന് തോന്നിയപ്പോൾ ഉണ്ടായൊരു രസമായിരിക്കാം അത്.
അറിഞ്ഞുവന്നപ്പോൾ ഞാനും അയാളും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഒന്നും തന്നെ കാണുന്നില്ല, വലിയൊരു വ്യത്യാസമുള്ളത് അകലെ ഒരു നാട്ടിൽ അയാൾക്കൊരു വീടും വീട്ടുകാരുമുണ്ട് എന്നത് മാത്രമാണ്. വേട്ടയുടെ കാര്യത്തിൽ കേമനായിരുന്നത്രെ, നിങ്ങളെപ്പോലെ ഭീരുവല്ല, അവസാനത്തെ പിടച്ചിലുകൾ ആസ്വദിക്കാൻ കഴിവുള്ളവൻ തന്നെ.
ഇന്ന് രാവിലെ ഒട്ടകങ്ങളെയും സാല്വിയയെയും മരുഭൂവിൽ വിട്ട് ഞങ്ങളൊരു യാത്ര പോയി, വല്ലപ്പോളുമാണ് പട്ടണവുമായുള്ള ബന്ധമുള്ളൂ, മനുഷ്യരാണവിടെ മനുഷ്യർ,ബുദ്ധി കെട്ടവര്..! എന്തിനാണവരുമായി ഒരു ബന്ധം നിലനിർത്തുന്നത്?
തിരിച്ച് വാഹനത്തിനടത്തേക്ക് നടന്നടുക്കുമ്പോളാണ് വഴിയിൽ അവളെ ഞാൻ വീണ്ടും കണ്ടത്.
അതേ മുഖം, അതേ നിറം, അതേ പൊക്കം, പക്ഷെ അവൾ അന്നത്തേത് പോലെ നഗ്നയായിരുന്നില്ല. കൈകാലുകൾ നിലത്തിട്ടടിക്കുന്നുമില്ല, പക്ഷെ ദീനഭാവം അതിപ്പോളും അവളുടെ മുഖത്ത് തന്നെയുണ്ട്.
അവളെ ചൂണ്ടി പാകിസ്താനി എന്നെ നോക്കി പറഞ്ഞു.
പാവം, ഏതെങ്കിലും അറബി വീട്ടിൽ വേലക്ക് വന്നതാവും, പീഡനം സഹിക്കാനാവാതെ ഇറങ്ങിപ്പോന്നതാവും. ഇനി ഇതിന്റെ ഗതി എന്തായിരിക്കുമോ എന്തോ?“ അവൻ പോക്കറ്റിൽ നിന്നും പത്ത് റിയാലെടുത്ത് അവൾക്ക് നേരെ നീട്ടി..
അവളത്  നന്ദിയോടെ വാങ്ങുമ്പോൾ അവന് നൽകിയ ഒരു ചിരി എന്റെ കണ്ണിൽപ്പെട്ടു..
അവൻ അവളോട് പാസ്പോർട്ടിനെ കുറിച്ച് ചോദിക്കുന്നത് കേട്ടു. അവളുടെ മുഖം വിടരുന്നത് ഞാൻ ശ്രദ്ധിച്ചു.
പടച്ചവനെ, എന്ത് രസമാണിത്, മരണവെപ്രാളത്തെക്കാൾ സുഖകരമായ കാഴ്ച ഇത് തന്നെയാണെന്ന് തോന്നുന്നു.
ഞാൻ പറഞ്ഞു. “സുഹൃത്തെ ഒരു നിമിഷം നിൽക്കൂ..“  ഒരോട്ടം ആവശ്യമാണെന്ന് തോന്നി
പാകിസ്താനി എന്നെ ഒന്നും മനസിലാവാത്തത് പോലെ നോക്കി..
അല്പ നേരം കൊണ്ട് തിരികെയെത്തി, കയ്യിൽ കരുതിയ നോട്ടുകൾ അവളുടെ കയ്യിലേക്ക് വെച്ച് കൊടുക്കുമ്പോൾ അവളെന്നെ അൽഭുതത്തോടെ നോക്കി ചിരിച്ചു.
ഒട്ടും കൂടുതലില്ല, ഒരു പത്തു റിയാലിന്റെ ചിരി മാത്രമേ അവളുടെ കയ്യിലുണ്ടായിരുന്നുള്ളൂ എന്ന് തോന്നുന്നുണ്ട്.
മുറിയിൽ തിരിച്ചെത്തുമ്പോൾ സാല്വിയ ഓടി വന്ന് മടിയിൽ കയറി ഇരുന്നു.
പതിവിനു വിപരീതമായി ഞാൻ അവളെ സ്നേഹാർദ്രമായി തഴുകിയത് കൊണ്ടാവണം അവളെന്നെ സൂക്ഷിച്ചൊന്നു നോക്കി.
നോട്ടത്തിൽ നിന്നും അവൾക്കെന്തൊക്കെയോ പറയാനുള്ളത് പോലെ എനിക്ക് തോന്നി,
ഞാൻ ചോദ്യ ഭാവത്തോടെ അവളെ നോക്കി,
അവൾ ചിരിയോടെ പറഞ്ഞു.. “ങ്യാവൂ.. മ്യാവൂ..”
ഞാൻ അവളെ നോക്കി പറഞ്ഞു.


സാല്വിയ, ഇനി നിന്റെ ങ്യാവൂ വിളികൾ കൊണ്ട് നിനക്കെന്നെ പറ്റിക്കാൻ കഴിയില്ല പൂച്ചേ.. കാരണം, പൂച്ചകളുടെ ഭാഷ എനിക്ക് മനസിലാവാൻ തുടങ്ങിയിട്ടുണ്ട്, സ്നേഹത്തിന്റെ ഭാഷയും..”

Wednesday, April 1, 2015

‘അബല’


മഞ്ഞു വീഴുന്ന പ്രഭാതത്തിൽ മടിച്ചു മടിച്ചു കടന്നെത്തുന്ന വെളിച്ചത്തിലേക്ക് ജനലഴികളിലൂടെ കണ്ണുകൾ നട്ട് നിൽക്കുകയാണ് ശ്രീലത. 

പുറത്തെ കാഴ്ചകളിലേക്കാണ് നോട്ടമെങ്കിലും അവളവിടെ ഒന്നും കാണുന്നുണ്ടായിരുന്നില്ല. പുറത്തെ നേർത്ത വെളിച്ചവും മഞ്ഞുകണങ്ങളുടെ ഈർപ്പവും മാത്രമല്ല, മനസിലെ മൂടിക്കെട്ടിയ കാർമേഘങ്ങളും അവളുടെ നേർക്കാഴ്ചകളെ മറയ്ക്കുന്നു. മനസിലെ ശുഷ്കമായ കുഞ്ഞുലോകത്ത്  ചില കണക്കെടുപ്പുകൾ നടത്തുകയാണവൾ..

പൌലോസേട്ടൻ  കിടക്കയിൽ ഉണർന്ന് കിടക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി, അയാൾ അവളെ നോക്കി ഒരു ദീർഘ നിശ്വാസമുതിർത്തു. ഏറെ നേരമായുള്ള അവളുടെ ആ നിർത്തം അയാളിൽ ആധി സൃഷ്ടിക്കുന്നുണ്ടായിരുന്നു. അയാളെഴുന്നേറ്റ് അവൾക്കരികിലേക്ക് നടന്നു..

“എന്താ കുട്ട്യേ പറ്റ്യേത്, എത്ര നേരമായി ഇങ്ങനെ നിൽക്കാൻ തുടങ്ങീട്ട്..”

അവളുടെ ചുമലിൽ വാത്സല്യത്തോടെ കൈവെച്ച് അയാൾ ചോദിച്ചു.

അവളൊന്നും മിണ്ടിയില്ല, തിരിഞ്ഞ് അയാളെ നോക്കുകയും ചെയ്തില്ല, കിട്ടാത്ത ഒരു മറുപടിക്ക് മുൻപിൽ പരാജയം സമ്മതിച്ച് അയാൾ പോകുമെന്ന് അവളോർത്തുകാണണം.

പക്ഷേ അയാൾക്ക് അങ്ങനെ പോകാനാവില്ല, അനക്കമില്ലാത്ത ഇരു ശിലകൾ പോലെ അവരിരുവരും അല്പനേരം നിന്നു.

നിറഞ്ഞ കണ്ണുകൾ തുടക്കാതെ എങ്ങനെ അച്ഛനെ നോക്കുമെന്നായിരുന്നു അവളുടെ ചിന്ത, എന്നിട്ടും ഏറെ നേരം പിടിച്ചു നിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല, അതിനു മുൻപേ അവൾക്ക്  അച്ചനെ നോക്കേണ്ടി വന്നു.

മനസിൽ തിളച്ചു മറിയുന്ന വേദനയോടെ "അച്ഛാ".. എന്ന വിളിയോടെ അവൾ അയാളുടെ നെഞ്ചിലേക്ക് വീണു..

"ഇല്ല, മോളെ.. ഒന്നൂല്യ.. ന്റെ കുട്ടിക്ക് ഒന്നൂല്യാ ട്ടോ.."

അവളുടെ മുടിയിഴകളിൽ തഴുകി കാര്യമെന്താണെന്ന് വ്യക്തമായി മനസിലായില്ലെങ്കിലും അയാളവളെ സമാധാനിപ്പിച്ചു.

അയാളുടെ തോളിൽ ചാഞ്ഞു കിടന്നപ്പോൾ അവളൊരു കുഞ്ഞായി മാറുകയായിരുന്നു. മനസിലെ ഭാരം മുഴുവനും ഒരു നിമിഷത്തേക്ക് തന്നിൽ നിന്നും ഒഴിഞ്ഞു പോവുന്നത് അവളറിഞ്ഞു . സുരക്ഷിതത്വത്തിന്റെ സമാധാനത്തിന്റെ അല്പ നിമിഷങ്ങൾ...

പൌലോസേട്ടനും അപ്പോൾ മറ്റൊരു ലോകത്തായിരുന്നു. ശ്രീലതയെ തനിക്ക് കിട്ടിയ ആ കാലത്തിലേക്ക് അയാൾ എത്തപ്പെട്ടു കഴിഞ്ഞിരുന്നു.

അന്നും അവളങ്ങനെയായിരുന്നു, ഉറച്ചുനിൽക്കാനായി മരം ചുറ്റിപ്പടർന്ന് വളരുന്ന ഒരു വള്ളിച്ചെടിപോലെ, തന്റെ നെഞ്ചിലൊട്ടി നിൽക്കുന്ന ഓമനത്വമുള്ള ഒരു കുഞ്ഞ്.. അത് കൊണ്ട് തന്നെയാണ് അവൾക്ക് ലത എന്ന് പേരിട്ടതും, പിന്നീടത് അല്പം കൂടി പരിഷ്കരിച്ചു ശ്രീലതയായി..

വർഷം എത്ര കഴിഞ്ഞിരിക്കുന്നു, പൌലോസേട്ടൻ വെറുതെ കണക്ക് കൂട്ടി. ഏരിമ്മൽ കടവിൽ നിന്ന് ശ്രീക്കുട്ടിയെ കിട്ടി വർഷം ഇരുപത്തി രണ്ട് കഴിഞ്ഞിരിക്കുന്നു.

ഏരിമ്മൽ കടവിലിപ്പോൾ കടത്തില്ല,പഴയ ടെലഫോൺ പോസ്റ്റുകൾ നാട്ടി അതിനു മുകളിൽ മരക്കഷ്ണങ്ങൾ കൊണ്ട് പണിത ഒരു ചെറിയ നടപ്പാലമാണുള്ളത്, ഇന്നാട്ടിലെ പാവപ്പെട്ട മനുഷ്യരുടെ അദ്ധ്വാനമാണത്. പക്ഷേ ഈ കടവ് അന്നിങ്ങനെ ആയിരുന്നില്ല. മാറ്റങ്ങളുടെ ലോകമാണിത്, മാറാതെ വയ്യ, അനിവാര്യമായ മാറ്റങ്ങൾ നാട്ടിലും വീട്ടിലും ഏറെ നടന്നിട്ടുണ്ട്. ഇന്നും മാറാത്തത് ഒന്നേയുള്ളൂ, 

വേദനകൾ, വേദനകൾ മാത്രം..!


അക്കാലത്ത് പള്ളിയിൽ നിന്നും ബാങ്ക് വിളി കേൾക്കുന്ന മുൻപേ വീട്ടുപടിക്കൽ നിന്നും അവുള്ളാക്കയുടെ കൂവൽ കേൾക്കാം..

"പോവോയ് പോവോയ്…"

ചായപ്പീടികയിലേക്കുള്ള വിളിയാണ്, ആ വിളി കേൾക്കുമ്പോളേ യാന്ത്രികമായി എഴുന്നേൽക്കും, ഉമ്മറത്ത് നിന്നും പിടഞ്ഞെഴുന്നേറ്റ് കിണറ്റിൻ കരയിലേക്ക് നടക്കുമ്പോൾ അവുള്ളാക്ക കിണറ്റിൻ കരയിലേക്കെത്തിയിട്ടുണ്ടാവും..

പല്ലു തേക്കാനായി കിണറിനടുത്തേക്ക് ചാഞ്ഞ മാവിന്റെ കൊമ്പിൽ നിന്നും പഴുത്ത മാവില പൊട്ടിക്കുമ്പോൾ കിണറിന്റെ തിണ്ണയിൽ കയറിയിരുന്ന് അവുള്ളാക്ക വെറുതെ പാടും

“പഴുത്ത മാവിന്നില്ല കൊണ്ട് തേച്ചാൽ
പുഴുത്ത പല്ലും നവരത്നമാവും…“

അവിടെ നിന്നാണ് പൌലോസേട്ടന്റെ ഒരു ദിവസം ആരംഭിക്കാറുള്ളത്..

ചായപ്പീടികയിൽ എത്തുമ്പോൾ മരക്കാരിക്കയുടെ മക്കാനിയിലെ സമോവറിൽ വെള്ളം തിളച്ചു മറിയുന്നുണ്ടാവും. സമോവരിനുള്ളില്‍ ഇട്ട നാണയത്തുട്ട് വെള്ളം തിളക്കുന്നതിനോപ്പം തുള്ളിക്കളിച്ചു ഇളകുന്ന ശബ്ദം മരക്കാരിക്കയുടെ മൂളിപ്പാട്ടിന്  അകമ്പടി സേവിക്കുന്ന സംഗീതമാവും. പലകബഞ്ചിലിരിക്കുമ്പോൾ കളങ്കമില്ലാത്ത ചിരിയോടെ മരക്കാരിക്ക ആവി പറക്കുന്ന ചായയുമായെത്തും.. 
ആ ചായയാണ് ആ ദിവസത്തെ ഊർജ്വസ്വലമാക്കിയിരുന്നത് എന്ന് പറഞ്ഞാൽ അതിശയോക്തി ഒട്ടുമില്ല.

ഇരുപത്തി രണ്ട് വർഷങ്ങൾക്ക് മുൻപ് അങ്ങനെ ഒരു പുലരിയുടെ തുടക്കത്തിലാണ് ശ്രീക്കുട്ടിയെ ആദ്യമായി കാണുന്നത്. അണിയം, കരയിലേക്ക് കയറ്റിയിട്ട അവുള്ളാക്കയുടെ കടത്ത് തോണി വെള്ളത്തിലിറക്കാൻ സഹായിക്കുമ്പോളാണ്  പത്ത് പതിനഞ്ച് വാര അകലെയായി എന്തോ അനങ്ങുന്നത് കണ്ടത്.. കുറുക്കനോ മറ്റോ ആയിരിക്കാമെന്ന് കരുതി ശ്രദ്ധിച്ചാണ് അതിനരികിലേക്ക് നടന്നെത്തിയത്. അടുത്തെത്തിയപ്പോളാണ് തിരിച്ചറിഞ്ഞത്, ഒരു പൈതലാണത്, ഓമനത്വമുള്ള ഒരു പെൺകുഞ്ഞ്..

അൻപതോ അറുപതോ ദിവസമേ പ്രായം കാണൂ.. കുളിരുന്ന തണുപ്പിൽ രണ്ട് വിരലുകൾ  വായിൽ തിരുകി കളിക്കുകയാണവൾ,

“കർത്താവേ.. ആരുടെ കുഞ്ഞാ അവുള്ളാക്കാ ഇത്”

ശബ്ദം കേട്ടതും അൽഭുതത്തോടെ അവുള്ളാക്കയും ഓടിയെത്തി, പൌലോസേട്ടൻ അവളെ കോരിയെടുത്തു നെഞ്ചോട് ചേർത്ത് പിടിച്ചു.. ഒരു വള്ളിപോലെ അവൾ അയാളെ ഉറക്കാത്ത കൈകൾ കൊണ്ട് ചുറ്റിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു..

“പൌലോസേ, നീയെന്തൂട്ടാ ഈ കാണിക്കണേ, അവ്ടെ ഇട്ടേക്ക്, ആരാ ഈ പാതകം ചെയ്തേന്നറിയില്ല,  നിയ്യായിട്ട് ഇനി അതിനെ എടുത്ത് പുലിവാല് പിടിക്കണ്ട..”

അയാൾ അവളെ മെല്ലെ നിലത്ത് കിടത്താൻ തുനിഞ്ഞതും അവളുടെ പിഞ്ചുകൈകൾ അയാളെ ചുറ്റി പിടിച്ചത് വിടുവിക്കാനൊരുങ്ങുമ്പോൾ അയാളുടെ മനസൊന്ന് പതറി,

"വേണ്ട അവുള്ളാക്ക, ഇതിനെ ഈ തണുപ്പത്ത് ഇങ്ങനെ കെടത്താൻ വയ്യ, ചത്ത് പോവേള്ളൂ പാവം, ആരേലും വരണേച്ചാ ന്റെ വീട്ടിൽക്ക് വിട്ടോളിം ങ്ങള്.."

"പൌലോസേ, ചില്ലറ കളിയൊന്നൊല്ല അത്, ജ്ജി അയിനെ അവിടട്ട് അന്റെ പണി നോക്കി പൊയ്ക്കാളിം.."

ആ വള്ളിച്ചെടി പൌലോസ് എന്ന മരത്തെ ചുറ്റി വളരാനുള്ളതാണ് എന്ന് വിധി വളരെ മുൻപേ നിശ്ചയിച്ചു കഴിഞ്ഞിരുന്നിരിക്കണം, പൌലോസ് കുഞ്ഞിനെ നെഞ്ചോടടുക്കി പിടിച്ച് വീട്ടിലേക്ക് നടന്നു.

അയാളുടെ നടത്തം നോക്കി അവുള്ളാക്ക ഏറെ നേരം നിന്നു. അയാളുടെ മനസിൽ അപ്പോൾ സമ്മിശ്രമായ ഒരു വികാരം അലയടിക്കുന്നുണ്ടായിരുന്നു. അയാളുടെ സുഹൃത്തിനാൽ ഒരു ജീവൻ സംരക്ഷിക്കപ്പെട്ടിരിക്കുന്നു, ഒരു ജീവിതം മുളപൊട്ടി വളരാൻ തുടങ്ങുന്നു, എന്നാൽ അതേസമയം തന്നെ അത് പൌലോസിന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും അയാളിൽ നിറഞ്ഞു നിന്നു.


നെഞ്ചിൽ ഒട്ടിപ്പിടിച്ചു കിടന്ന കൈക്കുഞ്ഞുമായി വീടിന്റെ പടി കടന്ന് വീട്ടിലേക്ക് കയറുമ്പോൾ ശോശാമ്മച്ചിയുടെ  നെഞ്ചിൽ ഒരാന്തലുണ്ടായി. അയാളെ തന്നെ സൂക്ഷിച്ചു നോക്കി നിന്ന അമ്മച്ചിയെ വകവെക്കാതെ പൌലോസ് അകത്തേക്ക് കയറിപ്പോയപ്പോൾ ആ ആന്തലിന് ശക്തി കൂടിക്കൂടി വന്നു.

“ഇതേതാടാ ഈ കൊച്ച്?“  അമ്മച്ചിയുടെ സ്വരത്തിൽ ഭയം നിറഞ്ഞിരുന്നത് അയാൾക്ക് മനസിലായി..

അമ്മച്ചി കരുതുന്ന പോലൊന്നൂല്യ, തോട്ടും കരേന്ന് കിട്ട്യേതാ ഇതിനെ, തണുത്ത് വെറങ്ങലിച്ച് അവിടെ കെടക്കണ്ണ്ടാരുന്നു. വിട്ടിട്ട് പോരാൻ തോന്നീല, ഞാനിങ്ങ്ട് എടുത്തു.

എന്തിനും വേണ്ടീട്ടാ പ്പോ ഇതൊക്കെ, ആരാന്റെ കുഞ്ഞിനെ എടുത്ത് വന്നിട്ട് ഞ്ഞി ന്തൊക്ക്യാണോ ണ്ടാവണത്..
പൌലോസ് ഒന്നും മിണ്ടിയില്ല, കുഞ്ഞിനെ പായയിൽ കിടത്തി പൌലോസ് കളിച്ചുകൊണ്ടിരുന്നു. ഒരു പാവക്കുഞ്ഞിനെ കയ്യിൽ കിട്ടിയ ബാലനെപ്പോലെ അയാൾ ആ കുഞ്ഞിന്റെ കയ്യും കാലും പിടിച്ചും എടുത്ത് ഉമ്മ വെച്ചും കളിച്ചുകൊണ്ടിരുന്നു.

ശോശാമ്മച്ചി പുറത്ത് ശോകമൂകമായിരുന്നു, അവരുടെ മനസു മുഴുവൻ ആധിയായിരുന്നു. മകന്റെ കാര്യത്തിൽ അല്ലെങ്കിലും ശോശാമ്മക്ക് വല്ലാത്ത വേവലതിയാണ്, ആരും ചിന്തിക്കാത്ത കാര്യങ്ങളാണ് പൌലോസ് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക, ശോശാമ്മക്കെന്നല്ല, ഒരാൾക്കും അയാളുടെ ഒരു തീരുമാനവും മാറ്റിയെടുക്കാൻ കഴിയില്ലെന്ന് അവർക്കറിയാം.എന്നിട്ടും അവർ ഏറെ ശ്രമിച്ചു നോക്കി, 
ഒരിക്കലും ഫലം കാണാത്ത ഒരു പാഴ്ശ്രമം എന്നറിഞ്ഞിട്ടും..!

കുഞ്ഞ് വലിയ വായിൽ കരയാൻ തുടങ്ങി, പൌലോസിന് എന്ത് ചെയ്യണമെന്ന് ഒരെത്തുമ്പിടിയും കിട്ടിയില്ല.അയാൾ കുഞ്ഞിനെ കളിപ്പിക്കാനും ചിരിപ്പിക്കാനും ശ്രമിച്ച് പരാജയം സമ്മതിച്ചു കൊണ്ടിരുന്നു.

കുഞ്ഞിന്റെ കരച്ചിൽ ശോശാമ്മച്ചിക്ക് സഹിക്കാനായില്ല, അവർ നേർപ്പിച്ച പാലുമായി എത്തുമ്പോൾ കുഞ്ഞ് ശാന്തമായി അയാളുടെ നെഞ്ചിൽ ഒട്ടിപ്പിടിച്ച് കിടപ്പുണ്ട്. മാവിൽ ചുറ്റിപിണഞ്ഞ് കിടക്കുന്ന കുരുമുളക് വള്ളി പോലെ.

ശോശാമ്മക്ക് ആ കാഴ്ച അൽഭുതമായിരുന്നു. കല്യാണം പോലും കഴിക്കാത്ത തന്റെ മകന്  വിശന്ന് കരയുന്ന കുഞ്ഞിന്റെ കരച്ചിലടക്കാൻ കഴിഞ്ഞത് അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.അന്നുമുതൽ പൌലോസ് ഒരമ്മ കൂടിയാവുകയായിരുന്നു, പുരുഷ ജന്മം കൊണ്ട അമ്മ.

ശോശാമ്മച്ചി അയാളിൽ നിന്നും കുഞ്ഞിനെ വാങ്ങി കാലിൽ കിടത്തി സ്പൂണിൽ പാൽ കോരിക്കൊടുക്കുവാൻ തുടങ്ങി. അവരുടെ കാലിൽ കിടന്ന് കൈകാലിട്ടടിച്ച് കളിക്കുന്ന കുഞ്ഞിന്റെ മുഖം അവരിലെ മാതൃത്വത്തെ ഉണർത്തി..

വർഷങ്ങൾ എത്ര വേഗത്തിലാണ് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്, ഇരുപത്തി രണ്ട് വർഷങ്ങൾ. എല്ലാം ഇന്നലെ കഴിഞ്ഞ സംഭവങ്ങൾ പോലെ പൌലോസേട്ടന്റെ മനസിൽ നിറഞ്ഞു നിൽക്കുന്നു.


“അച്ഛാ..” 

ശ്രീലതയുടെ വിളി അയാളെ ഓർമ്മകളിൽ നിന്നുണർത്തി.

***
പുറത്തേക്കിറങ്ങുമ്പോൾ ശ്രീലത പലതും തീരുമാനിച്ചുറപ്പിച്ചിരുന്നു. പടിക്കെട്ടുകളിറങ്ങി അവൾ തിരിഞ്ഞ് നോക്കി, അവൾക്ക് കൌതുകം തോന്നി,

എവിടെ നിന്നാണ് ഇവിടേക്ക് എത്തിപ്പെട്ടത്, എങ്ങനെയാണ് ഈ വീട്ടിൽ ജീവിക്കാനയത്, ജന്മം നൽകുന്ന മാതാപിതാക്കളിൽ നിന്നുള്ള പീഡന കഥകൾ വർദ്ധിക്കുമ്പോളും ജന്മം നൽകാത്ത ഇത്രത്തോളം സ്നേഹ നിധിയായ ഒരച്ഛനെ എന്ത് പുണ്യം കൊണ്ടാണ് തനിക്ക് ലഭിച്ചത്? അവളുടെ മനസിൽ ചിന്തകൾ അലതല്ലി..
വിധിയാണ്, വിധി!

ഇന്നലെ സംഭവിച്ചതും ഇന്ന് സംഭവിക്കുന്നതും ഇനി നാളെ സംഭവിക്കാനിരിക്കുന്നതും എല്ലാം വിധി തന്നെ, എഴുതപ്പെട്ട വിധി, ഇനിയൊരിക്കലും മാറ്റമില്ലാത്ത വിധി..!

പിന്നിലേക്ക് ഒന്നിനെയും അന്വേഷിച്ച് നടക്കരുത്,മുന്നോട്ടുള്ള നടത്തത്തിന് അത് വിഘ്നം വരുത്തും, വിധികൾ നടപ്പാക്കണം, വിധിക്കൊപ്പം തന്നെ നടക്കണം,  അവൾ സ്വയം പറഞ്ഞു.

മൺ റോഡുകൾ കടന്ന് വയൽ വരമ്പുകൾ താണ്ടി തോട്ടുവരമ്പുകളിലൂടെ നടക്കുമ്പോൾ ഒരു പുലർക്കാലത്തെ തണുപ്പിൽ മരണത്തെ മല്ലടിച്ച് തോല്പിച്ചു കൊണ്ടിരുന്ന ഒരു ചോരക്കുഞ്ഞിന്റ രൂപം അവളവിടെ കാണാൻ ശ്രമിച്ചു, പല നടത്തത്തിലും അച്ചനവൾക്ക് കാണിച്ച് കൊടുത്തിട്ടുള്ള ആ കടവിൽ അവൾ അവളെ തിരഞ്ഞു.                
ഇല്ല, ഒന്നുമില്ല, മായകളാണെല്ലാം,

പിന്നിലേക്ക് നോക്കരുത്, മുന്നിലേക്ക് നടക്കുക എന്ന് സ്വയമൊരായിരം തവണ ഉരുവിടുമ്പോളും പലതും അവളെ പിന്നിലേക്ക് ആഞ്ഞുവലിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

എല്ലാത്തിനെയും അവഗണിച്ചുകൊണ്ട് അവൾ നടന്നു, സത്യത്തിൽ നടത്തമായിരുന്നില്ല, ഒരോട്ടമായിരുന്നു അത്. തോട്ടു വരമ്പിലൂടെയുള്ള ആ ഓട്ടം അവൾ നിർത്തിയത് ഓലമേഞ്ഞ ആ മൺകുടിലിന്റെ ഉമ്മറപ്പടിയിലായിരുന്നു.
വാതിൽ മുട്ടുമ്പോൾ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. അവൾ കണ്ണുകളടച്ച് സ്വയം നിയന്ത്രിക്കാനും ധൈര്യം സംഭരിക്കാനും ശ്രമിച്ചു.

“ആരാ.. ഇങ്ങ്ട് കേറി വാ..“

“ഞാനാ ഇച്ചോയേട്ടാ..“ പറഞ്ഞുകൊണ്ട് അവൾ അകത്തേക്ക് കടന്നു.

മരക്കട്ടിലിന്റെ കാലിലേക്ക് തലയിണ കുത്തിവെച്ച് അതിലേക്ക് തല ചേർത്ത് ഇച്ചോയേട്ടൻ അവളെ ചോദ്യ രൂപേണ നോക്കി..

“എനിക്ക് കൊല്ലണം ഇച്ചോയേട്ടാ, അവറ്റകളെയെല്ലാം എനിക്ക് കൊല്ലണം,“  കടുത്ത ശബ്ദത്തിലാണ് അവളത് പറഞ്ഞത്.

അയാൾ ചിരിച്ചു, വലിയൊരു തമാശ കേട്ടത് പോലെ കുലുങ്ങി ചിരിച്ചു.

അവളയാളെ രൂക്ഷമായൊന്ന് നോക്കി, അവൾ തമാശ പറയുകയല്ലെന്ന് ആ നോട്ടത്തിൽ നിന്നയാൾക്ക് തിരിച്ചറിയാനാവുമായിരുന്നു.

“ആട്ടെ, ആരെയാ  ശ്രീലതക്ക് കൊല്ലണ്ടേ, എന്തിനാ കൊല്ലണ്ടേ..?“

“അതൊന്നും നിങ്ങളറിയേണ്ട കാര്യമില്ല ഇച്ചോയേട്ടാ, ഒരു കാര്യവുമില്ലാതെ ആരേങ്കിലും കൊല്ലാൻ എനിക്ക് ഭ്രാന്തൊന്നുമില്ലെന്ന് ഇങ്ങക്കറിയാലോ..“

“മോളെ, എന്താ കാര്യം ന്ന് ച്ചാ നിയ്യ് പറയ്, നമ്മക്ക് പോംവഴി ണ്ടാക്കാം, അല്ലാണ്ടെ അനക്കാരേം കൊല്ലാനൊന്നും പറ്റില്ല,  യ്യൊരു പെണ്ണാണ് അത് മറക്കരുത്....“  അയാൾ അവളെ ശാന്തയാക്കാനെന്നോണം പറഞ്ഞു.

ഇപ്പോൾ ചിരിച്ചത് അവളാണ്.

“എനിക്കറിയാം, ഞാൻ ഒരു പെണ്ണാണ്, നിങ്ങളുടെ ഭാഷയിൽ അബലയായ പെണ്ണ്..എന്നാൽ കേട്ടോളൂ.. ഒരു പെണ്ണൂം അബലയല്ല, അവൾ അബലയെന്ന് നാഴികക്ക് നാല്പത് വട്ടം അവളെ പറഞ്ഞ് വിശ്വസിപ്പിച്ച് അവളെ അബലയാക്കുന്നത് നിങ്ങളാണ്, നിങ്ങളെന്ന പുരുഷ മേധാവികള്, എന്നാൽ ചിലരുണ്ടാവും ആ നുണകളെ ഏറ്റിപ്പിടിച്ച് നടക്കുന്ന മഹിളാ മണികൾ, സ്ത്രീ അബലയാണെന്ന് സ്വയം പ്രഖ്യാപിച്ച് കിട്ടാവുന്ന നക്കാപിച്ചകൾക്കും സംവരണങ്ങൾക്കും കോപ്പ് കൂട്ടി നടക്കുന്നവർ". "അവർക്ക് വേണ്ടത് സ്ത്രീ ഉന്നമനങ്ങളൊന്നുമല്ല, കിട്ടാവുന്ന അപ്പക്കഷ്ണങ്ങളും പേരും പ്രശസ്തിയും മാത്രമാണ്.  ഞാൻ അവരിലൊരാളല്ല, ഞാൻ അബലയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല".

"മോളെ.. നീയിതെന്ത് ഭാവിച്ചാണ്, ഇന്നലെ വരെ കണ്ട ശ്രീലതക്ക് ഒരു ദിവസം കൊണ്ട് എന്താണ് സംഭവിച്ചത്?"

“പലതും എനിക്ക് തുറന്ന് പറയാനാവില്ല ഇച്ചോയേട്ടാ.. തെറ്റ് എന്റെ ഭാഗത്തും ധാരാളമുണ്ടാവാം, പക്ഷെ ഞാൻ ആരെയും ചതിച്ചിട്ടില്ല, അവരാണ് പലപ്പോളും എന്നെ ചതിച്ചത്."

“കഴിഞ്ഞതൊക്കെ അത് എന്താണെങ്കിലും  കഴിഞ്ഞു പോയില്ലെ. അതൊക്കെ മറന്ന് ഇനിയുള്ള കാലം സന്തോഷമായി ജീവിക്കാൻ നിൽക്കാതെ........ “  
“എന്റെ മോളെ, എനിക്ക് നിന്നെ ശരിക്കും മനസിലാവുന്നില്ല.“

“ഞാൻ ഇങ്ങോട്ട് വരുമ്പോൾ എന്റെ മനസിലുണ്ടായിരുന്ന ഇച്ചോയേട്ടൻ ഇതായിരുന്നില്ല, ഒരു കാലത്ത് ഈ നാട് മുഴുവൻ വിറപ്പിച്ച് നടന്ന ധൈര്യശാലിയായ മനുഷ്യനായിരുന്നു. ഇപ്പോൾ നിങ്ങൾ വെറും ഭീരുവാണ്.“

“എന്റെ ഈ കിടപ്പ് നീ കാണുന്നില്ലേ? ചെയ്തുകൂട്ടിയ ദുഷ്ക്രിയകളെയാണ് നീ ധൈര്യമെന്ന് വിളിക്കുന്നത്, എന്റെ കർമ്മങ്ങൾക്കുള്ള ശിക്ഷയാണ് ഈ കിടത്തം, എഴുന്നേറ്റ് നടക്കാൻ കാലുകളില്ലാത്ത ഒരു ജീവച്ഛവം. മുന്നോട്ട് വഴിയില്ലാതെ പിടയാൻ പോകുന്ന ഒരു ജീവിതം ഞാൻ നിന്നിലും കാണുന്നുണ്ട് മോളെ..“

“മുന്നോട്ട് വഴികളില്ലെന്ന് ആരുപറഞ്ഞു?“  “തീർത്തും ഇരുട്ടാർന്ന ഒരു മുട്ടക്കുള്ളിൽ നിന്നും ശക്തമായ പുറം തൊണ്ട് പൊട്ടിച്ച് ഒട്ടും ബുദ്ധിയില്ലാത്ത ഓരോ കോഴിക്കുഞ്ഞും പാതകളുണ്ടാക്കി വെളിച്ചത്തിന്റെ ഈ ലോകത്തേക്ക് കടന്ന് വരുന്നത് കണ്ടിട്ടുണ്ട്, എന്നിട്ടും വിശാലമായ ഈ ഭൂമിയിൽ ബുദ്ധിമാനായ മനുഷ്യന് ജീവിക്കാൻ വഴിയില്ലത്രെ, മുന്നോട്ട് പാതകൾ ഇല്ലത്രെ.. പാതകളില്ലാതെയല്ല, കണ്ടെത്തി മുന്നോട്ട് നീങ്ങാനുള്ള മനസില്ലാത്തത് മാത്രമാണ് പ്രശ്നം.” 
“നിങ്ങളോട് സംസാരിക്കാനിരുന്നിട്ട് ഏറെ പ്രയോജനമുണ്ടെന്ന് കരുതുന്നില്ല, ചില കാര്യങ്ങൾ അറിയാനാണ് വന്നത്, എന്നാൽ അതൊരിക്കലും ഒരു ഭീരുവിൽ നിന്നും ലഭിക്കില്ലെന്ന് മനസിലായി, ഞാനിറങ്ങുന്നു ഇച്ചോയേട്ടാ..“

വാതിൽ കടന്ന് ഇറങ്ങിപോകുന്ന അവളെ നോക്കി ഇച്ചോയേട്ടൻ ഒരു നെടുവീർപ്പിട്ടു.

***
ഓരോ മനുഷ്യ ശരീരത്തിലും തന്റെ കയ്യിലെ പിച്ചാത്തി കൊണ്ട് ആഞ്ഞു കുത്തുമ്പോൾ അവൾ വല്ലാത്തൊരു ആനന്ദം അനുഭവിക്കുന്നത് പോലെ തോന്നി. 
പല ദിവസങ്ങളിൽ പല സ്ഥലങ്ങളിൽ വെച്ച് അവൾ മൂന്ന് മനുഷ്യശരീരങ്ങളെ അവൾ ചോപ്പിച്ച പഞ്ഞിക്കെട്ടുകളാക്കി മാറ്റി, 
മനസ് പതറുകയോ കുറ്റം ബോധം തോന്നുകയോ ചെയ്തില്ല.

കയ്യിൽ വിലങ്ങുമായി നിൽക്കുന്ന ശ്രീലതയെ നോക്കി പൌലോസേട്ടൻ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു, 

അവൾ പോലീസുകാരനെ നോക്കി, 

ഒന്ന് സംസാരിക്കാൻ അയാൾ അവൾക്ക് അനുവാദം നൽകുന്നത് പോലെ തലയാട്ടി..

അവൾ അയാൾക്കരികിലേക്ക് നടന്നു ചെന്ന് മെല്ലെ വിളിച്ചു. 

“അച്ഛാ..“

അയാളുടെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു.. 

“എന്റെ പൊന്നുമോളെ“ എന്നാർത്തു വിളിച്ചുകൊണ്ട് അയാളവളെ ചേർത്ത് പിടിച്ചു.“

അവളുടെ കൈകൾ മെല്ലെ വിടുവിക്കുമ്പോൾ അയാൾ അവളോട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു..

“എന്തിനായിരുന്നു മോളെ..“

“കാരണം ഞാൻ പറയേണ്ടതുണ്ടോ അച്ഛാ..?”

“ഞാൻ ഒരു സ്ത്രീയാണ്, പുരുഷമേധാവിത്വം അബലകളെന്ന് ധരിപ്പിച്ച്, ശക്തി ക്ഷയിപ്പിച്ച്, ചൂഷണം ചെയ്യുന്ന ഒരുപകരണം.“

“ഒരായിരം പേർ എല്ലാം സഹിച്ചുകൊണ്ട് ജീവിക്കാൻ തീരുമാനിക്കുമ്പോൾ ഞാൻ പ്രതികരിച്ചുകൊണ്ട് മരിക്കാൻ തീരുമാനിക്കുന്നു.”

***********