ഒരു കല്ല് ഞാനെടുത്തു…
എനിക്കും ഒന്നെറിയണമല്ലോ, എറിയുവാനും കൊള്ളിക്കുവാനും ആ തട്ടലുകളുടെ പ്രകമ്പനങ്ങളിൽ
ആനന്ദം കൊള്ളുവാനും ആരാണാഗ്രഹിക്കാത്തത്..?
എനിക്ക് കിട്ടിയത് വെള്ളാരംകല്ലായിരുന്നു, വെളുത്ത് മിനുസമാർന്ന,
മനോഹരമായൊരു വെള്ളാരം കല്ല്..
വിരലുകൾ കൊണ്ട് ഞാനതിനെ തഴുകി രസിച്ചു, എന്തൊരു മിനുസമാണിതിന്, എന്റെ കൺ തടങ്ങളിൽ വെച്ചു ഞാൻ അതിന്റെ തണുപ്പിന്റെ സുഖമറിഞ്ഞു..
പിന്നീടെപ്പോളോ എനിക്ക് ബോധോദയമുണ്ടായി, എന്റെ ബോധ മണ്ഡലങ്ങളിൽ പറവകൾ ചിലച്ചു,
ആ ചിലമ്പലുകളുടെ അർഥം ഞാൻ അറിഞ്ഞു. അത് “കല്ലുകളുടെ മൂല്യം തേടുക“ എന്നതായിരുന്നു.
കല്ലുകൾ, അത് വെറും കല്ലുകളാണ്, എറിയുമ്പോൾ അനുസരണയോടെ
മുന്നോട്ട് പറക്കുന്നത്, ജലാശയങ്ങളിൽ ഓളം തീർത്ത് ആഴങ്ങളിലേക്ക്
ഊളിയിട്ട് രക്ഷപ്പെടുന്നത്.. ഞാൻ സ്വയം പറഞ്ഞു.
കല്ലുകൾ വെറും കല്ലുകളാകുന്നു, എന്നാൽ കണ്ണു തുറന്ന് കാതോർത്ത് നീ കല്ലുകളെ
വീക്ഷിക്കുക മനസിൽ സ്വപ്നങ്ങളെ സൃഷ്ടിച്ചെടുക്കാൻ കൂട് കൂട്ടിയ കുഞ്ഞുപ്രാവുകൾ മന്ത്രിച്ചു.
കല്ലുകളെ വീക്ഷിക്കാനെന്തിരിക്കുന്നു, കല്ലുകൾ വെറും കല്ലുകൾ, കാലത്തിനൊപ്പം നീങ്ങാൻ പഠിക്കാത്തവർ, മാറ്റങ്ങൾക്കൊപ്പം
മാറാനറിയാത്തവർ, കാലവസ്ഥകൾ താങ്ങാൻ കഴിയാത്തവർ, വെയിലും മഴയും, മണ്ണാക്കിയെടുക്കുന്ന ഒന്ന്, കല്ലിനെന്തു പ്രസക്തി.. ഞാനും എന്നോട് മന്ത്രിച്ചു.
കല്ലുകൾ വെറും കല്ലുകളോ, കല്ലുകളെ നീ അറിഞ്ഞിട്ടില്ല, കല്ലുകളുടെ ചരിത്രവും നീ പഠിച്ചിട്ടില്ല, കല്ലുകളുടെ
പ്രസക്തിയെക്കുറിച്ച് നീ ചിന്തിക്കുകയും ചെയ്തിട്ടില്ല, അതു കൊണ്ട്
ഹേ മനുഷ്യാ, കല്ലുകൾ നിനക്ക് കല്ലുകൾ മാത്രമായി അവശേഷിക്കുന്നു, അകക്കണ്ണിലെ കുരുവികൾ കലപിലാ ചിറകട്ടടിച്ചു ചിരിച്ചു.
പരിഹാസമോ? ലോകത്തെ കീഴടക്കിയ, ഭൂമിയെ മുട്ടുകുത്തിച്ച,
ചന്ദ്രനെ കൈവെള്ളയിലൊതുക്കിയ, ചൊവ്വയെ ജനവാസമാക്കാനൊരുങ്ങുന്ന
ഞങ്ങളോട്?? വിവേകിയായ മനുഷ്യനോട്.. സർവ്വ
ചരാചരങ്ങളിൽ ഉൽകൃഷ്ട ജന്മത്തോട്, ബുദ്ധിജീവികളോട്?? കല്ലിനെ കല്ലായിക്കണ്ടാൽ പരിഹസിക്കാൻ എന്തിരിക്കുന്നു..? എങ്കിൽ പഠിക്കുക തന്നെ കല്ലുകളുടെ ചരിത്രം,
കണ്ടവരോടെല്ലാം ഞാൻ കല്ലുകളുടെ ചരിത്രം തിരക്കി, കല്ലുകളുടെ വിലയും..!
വഴിയിലെ തണലിൽ ഭാണ്ഡമൊതുക്കി നിദ്രയെ പുൽകാൻ കൊതിച്ച കുറത്തി പറഞ്ഞു..
“ഹേ മനുഷ്യാ, കല്ല് വെറും കല്ലാണെന്നോ,
കല്ല് കാലനാകുന്നു, കല്ലിന് ജീവനോളം വിലയുണ്ട്,
എന്റെ കണവന്റെ ജീവന്റെ വില.!“
ഞാൻ അമ്പരന്നു, വെറുമൊരു കല്ലിന് ജീവന്റെ വിലയോ?
“അതെ, ജീവന്റെ വില തന്നെ, തെരുവിന്റെ പെണ്ണിന്റെ കണവന്റെ വില..കൂടുതൽ ഉത്തരങ്ങൾ
നേടാൻ ശ്രമിക്കുമ്പോൾ കല്ലിന് ഒരുപക്ഷെ ഇനിയും വിലയുണ്ടാവാം”
നാട്ടുപെണ്ണിന്, ഈ ചാവാലിപ്പെണ്ണിന് എന്തറിയാം, ബുദ്ധിയുറക്കാത്തവള്,
നിസാരമായ കല്ലുകളെ ഭയക്കുന്നവള്, ഞാൻ നടത്തം തുടർന്നു..
കരിങ്കല്ലേറ്റിയ പെണ്ണുവരുന്നു, കല്ലുകളെ അറിയാനിനി എന്തു വേണം?
പറയൂ സോദരീ, കല്ലുകൾക്കെന്താണ് പ്രസക്തി?
കല്ലുകൾക്ക് വല്ലാത്ത ഭാരമാകുന്നു, എങ്കിലും കല്ലുകൾ എന്റെ അന്നമാകുന്നു,
ഇവളൊരു മനുഷ്യ സ്ത്രീ തന്നെയോ, കല്ലിനെ അന്നമാക്കുന്നവള്, കൊണ്ടുപോയി ഭക്ഷിക്കുവിൻ, കല്ലിന്റെ നിസാരതയറിയാത്തവർക്ക്
കല്ലു തന്നെയാവട്ടെ ഭക്ഷണം..
ഞാൻ പിന്നെയും നടന്നു, മഞ്ഞാറപ്പാടം മുറിച്ച് കടക്കുമ്പോൾ എതിരെ വന്ന
മാന്യനെ ഞാൻ തടഞ്ഞുകൊണ്ട് ചോദിച്ചു..
സഹോദരാ, കല്ലിന്റെ പ്രസക്തിയെന്താണ്, നിസാരമായ കല്ലുകൾക്ക് എന്തു
വിലയാണുള്ളത്..
“കല്ലുകളുടെ പ്രസക്തി താങ്കൾക്കറിയില്ലെന്നോ? എന്തൊരു കഷ്ടമാണിത്, കല്ലുകൾ മനോഹരമായ എന്റെ ഭവനമാകുന്നു.
എന്റെ ഉറക്കത്തിൽ എനിക്ക് കാവലാകുന്നു, ജീവിതത്തിൽ
മഴയിലും വെയിലിലും എന്റെ ഈ മേനി കാത്തുവെക്കുന്നത് അതാകുന്നു.“
അദ്രുമാനിക്കയുടെ ചായക്കടയിലിരുന്നപ്പോൾ ഞാൻ ചോദിച്ചു.. കല്ലിനെന്താണ്
പ്രസക്തി?
കല്ല് ചില്ലലമാരകളെ തകർത്തു കളയുകയും നെറ്റിയിൽ ആഴത്തിൽ മുറിവുണ്ടാക്കുകയും ചെയ്യുന്നുണ്ടല്ലോ..
അത് സത്യം തന്നെ, എറിയപ്പെടുന്ന കല്ലുകൾ പ്രസക്തമാണ്. അത്
പക്ഷെ എറിയുന്നവന്റെ കരങ്ങളുടെ ഉന്നത്തിനും ശക്തിക്കുമനുസരിച്ചാണല്ലോ?
കല്ലുകളുടെ നിസാരതയെ അറിയാൻ ശ്രമിക്കാത്ത, കല്ലുകൾ മഹത്തരമെന്ന് ചിന്തിക്കുന്ന
മനുഷ്യർ, ഇനിയാരോടും എനിക്ക് ചോദിക്കേണ്ടതില്ല, കല്ലുകളെ കണ്ടറിയുക തന്നെ വേണം..!
ക്ഷേത്ര ഭിത്തിചേർന്ന് നടന്നപ്പോൾ കല്ലുകളെ കൈകൂപ്പി വണങ്ങുന്നവരുണ്ടായിരുന്നു,
കല്ലുകൾ ദൈവമോ?
ആഭരണക്കടകളിൽ കല്ലുകൾക്കായി തിരക്കായിരുന്നു, പവിഴക്കല്ലുകൾ,രത്നക്കല്ലുകൾ, മരതകക്കല്ലുകൾ, ഓരോ പേരുകൾക്കും ഓരോ വിലയാണത്രെ.. വിഡ്ഡികൾ, കല്ലുകൾ വെറും കല്ലുകളാകുന്നു, കല്ലുകൾ എറിയപ്പെടാൻ മാത്രം
വിധിക്കപ്പെട്ടവരെന്ന സത്യം അറിയാത്തവരും വിവേകിയായ മനുഷ്യക്കൂട്ടങ്ങളിലുണ്ടല്ലോ…
കല്ലുകളെ മഹത്വവൽക്കരിക്കുന്നവരെ ഞാൻ പിന്നെയും കണ്ടു. കല്ലുകൾക്കായി
പരക്കം പായുന്നവരെയും. കല്ലുകൾ മനുഷ്യന്റെ വിധിപോലും നിശ്ചയിക്കുമെന്ന
പരസ്യങ്ങളും..
മാണിക്യക്കല്ല്, മരതകക്കല്ല്, കരിങ്കല്ല്, വെള്ളാരങ്കല്ല്,കരിങ്കല്ല്, ചെങ്കല്ല്,
ഓരോ പേരിലെ കല്ലുകൾക്ക് വില പലതാണത്രെ,
പക്ഷെ ഞാൻ വീണ്ടും പറയുന്നു, കല്ലുകൾ വെറും കല്ലുകൾ തന്നെ,
വിലയിടുന്നവർ മണ്ടന്മാരും…!
കല്ല് എറിയപ്പെടാൻ മാത്രം വിധിക്കപ്പെട്ടതാണ്, എന്റെ കയ്യിലെ മിനുസമുള്ള വെള്ളാരംകല്ലിനെ
ഞാൻ ആഞ്ഞെറിയുന്നു.
ജലാശയത്തിന്റെ മുകൾത്തട്ടിൽ അഞ്ചോ ആറോ ഓളങ്ങളെ സൃഷ്ടിച്ച് ആ കല്ല് ആഴങ്ങളിലേക്ക്
കടന്നു പോയി…!
അത്യാഹ്ലാദത്താൽ
ഞാൻ വീണ്ടും പറയുന്നു.
കല്ലുകൾ, അത് എറിയുവാൻ മാത്രമുള്ളതാകുന്നു.