Friday, November 23, 2012

ഒരു മരണക്കുറിപ്പ്..




ഒരു കുറിപ്പ്, മരക്കസേരയിൽ കടലാസു കഷ്ണങ്ങൾ കൂമ്പാരമായിക്കിടന്ന മേശയിൽ ഇരു കൈകളും കുത്തി, ഒരു കഥയും  ഒരു കവിതയും തിരഞ്ഞു കൊണ്ട് ചിന്തിച്ചിരുന്ന, എന്റെ കൈകളിലെത്തി..

കൈകളിൽ അത് കൊണ്ടു വെച്ചു തന്നവനെ ഞാൻ കണ്ടതേയില്ല, അവന്റെ സ്വരം ഞാൻ കേട്ടതുമില്ല. 

അല്ലെങ്കിൽ തന്നെ വിവരങ്ങൾ മുഴുവൻ ഈ കടലാസു കഷ്ണത്തിൽ ഭദ്രമാണല്ലോ. അതുകൊണ്ടാവണം അയാളൊന്നും മിണ്ടാതിരുന്നതും, ശല്യപ്പെടുത്താതെ അദൃശ്യനായി നിന്നതും..!

കറുപ്പും ചുവപ്പും കലർന്ന മഷി കൊണ്ടെഴുതിയ തലക്കെട്ട് ഞാൻ വായിച്ചു. 

“മരണക്കുറിപ്പ്.“

എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു, മരണക്കുറിപ്പുകൾക്ക് മരണത്തിന്റെ കഥ പറയാനുണ്ടാവും, കഴിഞ്ഞതും കൊഴിഞ്ഞതുമായ ജീവിതത്തിന്റെ മറ്റൊരു കഥയും.!

അതിൽ വേദനകളുടെ ശോകാർദ്രത പകർത്തിയെഴുതാൻ ഒരു കവിതയെങ്കിലും കാണും, സുന്ദരമായ പ്രണയാനുഭൂതികൾ നിറച്ചെഴുതാൻ കഴിയുന്നൊരു കവിതയും..!

വാൽസല്യത്തിന്റെ, തലോടലുകളുടെ ഒരു താരാട്ട് പാട്ടെഴുതാനും ഈ മരണക്കുറിപ്പെന്നെ സഹായിക്കുമായിരിക്കും..!

ഒരു മനുഷ്യ ജീവിതത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയെത്തുന്ന ഒരു നീണ്ടകഥയും ഒരു നോവലും...!
തലക്കെട്ടിന് താഴെ അനുബന്ധമായി എഴുതിച്ചേർത്ത അക്ഷരങ്ങളിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കി.

വായിക്കാനാവുന്നില്ല, അക്ഷരങ്ങളിൽ മഷി പടർന്നിരിക്കുന്നുവോ? ഇല്ല, അങ്ങനെയാവാൻ വഴിയില്ല, സൂര്യന്റെ ഉഗ്രതാപവും ഇളകിത്തുള്ളുന്ന മഞ്ഞവെളിച്ചവും നീല വെളിച്ചവും  കാഴ്ച മങ്ങിച്ചിട്ടുണ്ടാവാം..!

കടലാസു കഷ്ണം ഞാൻ അല്പം അകലത്തിലേക്ക് നീട്ടിപ്പിടിച്ചു,  വ്യക്തമല്ലാത്തതിനാൽ അരികിലേക്കടുപ്പിച്ചു നോക്കി ഇല്ല നിരാശ തന്നെ ഫലം..!

ഹ്രസ്വ ദൃഷ്ടിയല്ല, ദീർഘദൃഷ്ടിയുമല്ല, സമാധാനം..! മങ്ങാത്ത കാഴ്ചകളുണ്ട് ഈ സായാഹ്നത്തിലും..!

എങ്കിൽ പിന്നെ കാഴ്ചയെ മറക്കുന്നതെന്താവാം? ഞാൻ  ഉത്തരമന്വേഷിച്ചു.  ഉത്തരം ഏറ്റവും അരികിൽ തന്നെയാണുണ്ടായിരുന്നത് എന്നിട്ടും അത് ഞാൻ അറിഞ്ഞതേയില്ലല്ലോ ഇതുവരെ..

കലങ്ങിയതും അശ്രുകണങ്ങൾ തൂങ്ങിനിൽക്കുന്നതുമായ മിഴികൾക്ക് നല്ല കാഴ്ച അസധ്യമത്രെ!

എങ്കിലെന്തിനാണ് എന്റെ മിഴികൾ നിറഞ്ഞത്? കാലിൽ നിന്നും കൈലി വലിച്ചിയർത്തി ഞാൻ മിഴി തുടച്ചു. വീണ്ടും സൂക്ഷ്മമായി കുറിക്കപ്പെട്ട അക്ഷരങ്ങളിലേക്ക് കണ്ണോടിച്ചു.

ഇപ്പോൾ അക്ഷരങ്ങൾ വ്യക്തം തന്നെ, ഓരോ വാക്കും സ്പഷ്ടം തന്നെ

ഞാൻ വായിച്ചു തീർത്തു, വേദനയോ ദുഖമോ പരിവേദനങ്ങളോ ഒന്നും എന്റെ മനസിൽ നിറഞ്ഞു വന്നതേയില്ല,  ഒരു തരം മരവിപ്പ് മത്രം ബാക്കി നിന്നു

കൂടുതൽ സുഖകരമായ ഒന്നിനുവേണ്ടി ഞാൻ എഴുന്നേറ്റു.  വെളുത്ത വിരിയിട്ട കട്ടിലിൽ മലർന്ന് ഇരു കൈകളും നീട്ടി കിടന്നു. 

മുഖവും കയ്യും കാലും ഏറ്റവും സുന്ദരമായി നിവർത്തി വെക്കാൻ ഞാൻ ആ മരവിപ്പിലും മറന്നില്ല. മരണത്തിലും മറ്റുള്ളവർക്കൊരു ഭാരമാകാതിരിക്കണെമെന്ന് മാത്രമായിരുന്നു എന്റെ ചിന്ത.

എങ്കിലും ഇടക്കെപ്പോളോ, മരണത്തിനും മുൻപായി എന്റെ മരണക്കുറിപ്പ് വായിക്കാൻ കിട്ടിയ എന്റെ ഭാഗ്യമോർത്ത് ഒരു അഹങ്കാരം എനിക്ക് തോന്നാതിരുന്നിട്ടുമില്ല. 

അപ്പോളാവട്ടെ, ഏതോ അദൃശ്യ കരങ്ങളിൽ നിന്നും എന്റെ കരങ്ങളിലെത്തിയ കടലാസു തുണ്ടിലെ അക്ഷരങ്ങൾ തുള്ളി തുള്ളി ചിരിക്കുന്നുണ്ടായിരുന്നു, 

അതൊരു പരിഹാസമാണെന്ന് എനിക്ക് വ്യക്തമായെങ്കിലും ഞാൻ പ്രതികരിച്ചതേയില്ല, 

ഇനിയുള്ള ഏതാനും നിമിഷങ്ങളിൽ  ഒടുങ്ങിത്തീരുന്ന എനിക്ക്, വാദിച്ചു ജയിക്കാൻ സമയം കുറവാണെന്ന് എന്റെ യുക്തി ചിന്ത എന്നെ ഓർമ്മിപ്പിച്ചിരുന്നു.

എവിടെയോ ഒരു കാലൻ കോഴി കൂവുന്നതും , തെരുവു നായ്ക്കൾ അലമുറയിടുന്നതും കുത്തിച്ചൂളാൻ മൂളുന്നതും ഞാൻ അറിയുന്നുണ്ട്. 

നിശബ്ദമായ ഒരു ഇരുണ്ട ഗുഹക്കുള്ളിൽ നിന്നും മൌനത്തിന്റെ കയറു കൊണ്ട് ബന്ധിക്കാൻ ആരോ എന്നിലേക്ക് ഓടിയെത്തുന്നതിന്റെ ദൃഷ്ടാന്തങ്ങൾ തന്നെയാണതെന്ന് എനിക്കറിയാമായിരുന്നു.

അപ്പോൾ, മരണത്തെ നേരിൽ കണ്ടതിനു ശേഷം ഒരല്പ നിമിഷത്തെ ജീവിതം പോലും എത്ര അസഹ്യമാണെന്ന്  ഞാൻ അറിയുകയായിരുന്നു.

14 comments:

  1. അപ്പോൾ മരണത്തെ നേരിൽ കണ്ടതിനു ശേഷം ഒരല്പ നിമിഷത്തെ ജീവിതം പോലും എത്ര അസഹ്യമാണെന്ന് ഞാൻ അറിയുകയായിരുന്നു.............ആശംസകൾ

    ReplyDelete
  2. തിരിച്ചറിവുകള്‍ അവസാനമാണ് സംഭവിക്കുന്നത് എന്ന് തോന്നുന്നു. എല്ലാം കഴിയുമ്പോള്‍

    ReplyDelete
  3. കൊള്ളാം ആശാനെ..... വിമര്‍ശിക്കാന്‍ ഉണ്ടെന്നു തോന്നിയില്ല.. അതിനാല്‍ വിടുന്നു,... ആശംസകള്‍.....

    ReplyDelete
  4. നന്നായിരിക്കുന്നു. ആശ൦സകള്‍ സഖേ. അക്ഷരത്തെറ്റുകള്‍ സൂക്ഷിക്കണേ..!

    ReplyDelete
  5. ചില തിരിച്ചറിവുകള്‍ നല്ലതാണ് അവയാണ് നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് .. അക്ഷരത്തെറ്റൊഴിച്ചു നിര്‍ത്തിയാല്‍ മികച്ചത് തന്നെ ..

    ReplyDelete
  6. oru nimisham maranam enna parama sathyathe ariyaathe oortthu poyi aasamsakal ,.,.,.

    ReplyDelete
  7. അപ്പോൾ മരണത്തെ നേരിൽ കണ്ടതിനു ശേഷം ഒരല്പ നിമിഷത്തെ ജീവിതം പോലും എത്ര അസഹ്യമാണെന്ന് ഞാൻ അറിയുകയായിരുന്നു........

    ------------------------
    മരണത്തെ മുഖാമുഖം കണ്ടു ജീവിതത്തിലേക്ക് തിരിച്ചു വന്നവര്‍ "പിന്നീട് ജീവിതതത്തിന്‍റെ വില അറിഞ്ഞ നിമിഷത്തെ കുറിച്ച് പറഞ്ഞത് ഓര്‍ത്തു പോയി .

    ReplyDelete
  8. ഫൈസല്‍ പറഞ്ഞതുപോലെ, മരണവക്ത്രത്തില്‍ നിന്ന് രക്ഷപ്പെട്ട് വന്നവര്‍ ജീവിതത്തെ ആര്‍ത്തിയോടെ പുല്‍കുന്നത് കണ്ടിട്ടുണ്ട്.

    ReplyDelete
  9. നന്നായിട്ടുണ്ട്. ആശംസകൾ

    ReplyDelete
  10. നന്നായിരിക്കുന്നു.... കൂടുതല്‍ എന്ത് പറയണം എന്നരിയില്‍.

    ReplyDelete
    Replies
    1. എന്നറിയില്ല... അച്ചരം മാറി :)

      Delete
  11. കൊള്ളാം മരണക്കുറിപ്പ്

    ReplyDelete
  12. കൂടുതൽ ചിന്തിച്ചാൽ വട്ടാകും

    ReplyDelete
  13. എന്തെന്തു മോഹങ്ങളായിരുന്നു.അവസാനം മരണക്കുറിപ്പ് തന്‍റേതാണെന്ന
    അവസ്ഥയില്‍.....,............
    ആശംസകള്‍

    ReplyDelete